പെൻഷൻ നിശ്ചയിക്കാൻ 60മാസത്തെ ശമ്പളത്തിന്റെ ശരാശരി
പെൻഷൻ എത്രയെന്ന് സർക്കാർ തീരുമാനിക്കും
ന്യൂഡൽഹി:ഉയർന്ന ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി. എഫ് പെൻഷൻ ആവശ്യപ്പെട്ട ജീവനക്കാർക്ക് പ്രതീക്ഷയും നിരാശയും പകർന്ന് സുപ്രീംകോടതി വിധി. പെൻഷനുള്ള ശമ്പള പരിധി 15,000 രൂപയായി നിശ്ചയിച്ച 2014ലെ ഭേദഗതി ശരിവച്ച ചീഫ് ജസ്റ്റിസ് യു. യു ലളിതിന്റെ മൂന്നംഗ ബെഞ്ച്, അതിൽ കൂടുതൽ ശമ്പളം വാങ്ങുന്നവർ അധിക വിഹിതം നൽകണമെന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി.
പെൻഷൻ കണക്കാക്കാൻ അവസാനത്തെ അറുപത് മാസത്തെ ശമ്പളത്തിന്റെ ശരാശരി എടുക്കണമെന്ന 2014ലെ ഭേദഗതി കോടതി ശരിവച്ചു. നേരത്തേ ഇത് അവസാന പന്ത്രണ്ട് മാസത്തെ ശമ്പളത്തിന്റെ ശരാശരിയായിരുന്നു. അറുപതു മാസത്തെ ശരാശരിയാകുമ്പോൾ ആനുപാതിക പെൻഷൻ കുറയുമെന്നതാണ് നിരാശ. അതേസമയം,പെൻഷൻ എത്ര നൽകണമെന്നതിനെ പറ്റി സുപ്രീംകോടതി വിധി നിശബ്ദമാണ്. അക്കാര്യം തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാരാണ്.
ഉയർന്ന ശമ്പളത്തിന് ഉയർന്ന പി. എഫ് പെൻഷൻ നൽകുന്നതിനെ അനുകൂലിച്ച് 2014ലെ ഭേദഗതികൾ അപ്പാടെ റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി അസാധുവാക്കി. അതേസമയം ഭേദഗതിയിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകളിൽ കോടതി ഇടപെടുകയും ചെയ്‌തു. ഈ വ്യവസ്ഥകൾ ഒഴികെയുള്ള ഭേദഗതികൾ നിയമപരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കേരള ഹൈക്കോടതിക്ക് സമാനമായി രാജസ്ഥാൻ, ഡൽഹി ഹൈക്കോടതികളും വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധികൾക്കെതിരെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും കേന്ദ്ര തൊഴിൽമന്ത്രാലയവും സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.
ആശ്വാസം
15,000 രൂപയ്‌ക്ക് മുകളിൽ ശമ്പളമുള്ളവർക്ക് ആനുപാതിക വിഹിതം അടയ്‌ക്കാൻ തൊഴിലുടമയുമായി ചേർന്ന് ഒാപ്‌ഷൻ നൽകാൻ നാലു മാസം കൂടി. (2014 സെപ്‌തംബർ മുതൽ നാലുമാസമാണ് നേരത്തേ അനുവദിച്ചിരുന്നത്).നീതി ഉറപ്പാക്കാൻ ഭരണഘടനയുടെ 142ാം വകുപ്പ് സുപ്രീംകോടതിക്ക് നൽകുന്ന സവിശേഷാധികാരം പ്രയോഗിച്ചാണ് ഈ നടപടി.
അധിക വരുമാനത്തിന് അധിക വിഹിതം അടയ്‌ക്കുന്നവർ ശമ്പളത്തിന്റെ 1.16% ഇ.പി.എഫിൽ അടയ്‌ക്കണമെന്ന നിബന്ധന ഭരണഘടനാ വിരുദ്ധം. ജീവനക്കാരിൽ നിന്ന് ഇങ്ങനെ പണം ഈടാക്കി പെൻഷൻ നൽകുന്നത് നിയമവിരുദ്ധം. ഉത്തരവിലെ ഈ ഭാഗം തത്‌ക്കാലം മരവിപ്പിച്ചു. സർക്കാരിന് ഫണ്ട് കണ്ടെത്താൻ സാവകാശം നൽകാനാണിത്. ഇതിനായി അംഗങ്ങളുടെ വിഹിതം കൂട്ടുന്നതുൾപ്പെടെ പരിഗണിക്കാം. പാർലമെന്റിനും ഇ. പി. എഫ് അധികൃതർക്കും ഇതിനാവശ്യമായ ഭേദഗതികൾ വരുത്താം.
മറ്റ് വ്യവസ്ഥകൾ
പെൻഷന് അർഹതയുള്ള ശമ്പളം കണക്കാക്കുന്നതിന്റെ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്‌തതിൽ അപാകതയില്ല. ( അവസാനത്തെ 12 മാസത്തിന് പകരം 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയാക്കിയ ഭേദഗതി )
ഇ.പി.എഫ് പെൻഷന് 15,000രൂപ പരിധി നിശ്‌ചയിച്ച 2014ലെ ഭേദഗതി ശരിവച്ചു.
ഓപ്ഷൻ നൽകാതെ 2014 സെപ്റ്റംബർ 1ന് മുമ്പ് വിരമിച്ചവരുടെ ഇ. പി. എഫ് അംഗത്വം നഷ്‌ടപ്പെട്ടതിനാൽ വിധിയുടെ ആനുകൂല്യങ്ങൾ കിട്ടില്ല
ഇ.പി.എഫ്.ഒ പെൻഷൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കമ്പനികൾക്കും 2014ലെ ഭേദഗതി ബാധകം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |