കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നടയ്ക്കുവച്ച സ്വർണ രുദ്രാക്ഷമാലയല്ല ഇപ്പോൾ ക്ഷേത്രത്തിലുള്ളതെന്ന് വിജിലൻസ് എസ്.പി പി. ബിജോയി ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകി. 23 ഗ്രാം തൂക്കവും 81 മുത്തുകളുമുണ്ടായിരുന്ന പഴയ മാല മാറ്റി 72 മുത്തുകളും 20 ഗ്രാം തൂക്കവുമുള്ള മാല പകരം വച്ചതാണെന്നും തിരിമറി യഥാസമയം ഉന്നതാധികാരികളെ അറിയിക്കുന്നതിൽ ബന്ധപ്പെട്ടവർ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വർണ്ണ രുദ്രാക്ഷമാലയിൽ 9 മുത്തുകൾ കാണാതായതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. പുതിയ മേൽശാന്തിയെത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കണക്കെടുപ്പിലാണ് മുത്തുകളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടത്.
കേസെടുത്ത ഏറ്റുമാനൂർ പൊലീസ് മുൻ മേൽശാന്തിയടക്കം 2006 മുതലുള്ള 12 ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അന്വേഷണം നീളുന്നതിൽ ഭക്തജനങ്ങൾക്കിടയിൽ പ്രതിഷേധമുയർന്നിരുന്നു.
വിഗ്രഹത്തിൽ ചാർത്തുന്ന മാലയായതിനാൽ ജീവനക്കാർക്കെതിരെ ആരോപണമുയർന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ റിപ്പോർട്ട് പഠിച്ച ശേഷമേ പ്രതികരിക്കാൻ കഴിയൂ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എൻ. വാസു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |