വടക്കഞ്ചേരി: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ അഞ്ചിന് സംസ്ഥാന എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ അണക്കപ്പാറയിലെ വ്യാജകള്ള് നിർമ്മാണ കേന്ദ്രത്തിൽ നിന്ന് 1435 ലിറ്റർ സ്പിരിറ്റും 2000 ലിറ്റർ വ്യാജകള്ളും പിടികൂടി. സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ സ്വദേശി വിൻസെന്റ് (56), ആലത്തൂർ സ്വദേശി ബൈജു(50), തൃശൂർ കണ്ടശാംകടവ് സ്വദേശി ചന്ദ്രൻ(65), കുഴൽമന്ദം തോട്ടിങ്കൽ ശശി(46), ചിറ്റൂർ വണ്ടിത്താവളം ശിവശങ്കരൻ (50), വടക്കഞ്ചേരി സ്വദേശി വാസുദേവൻ (59), പാടൂർ സ്വദേശി പരമേശ്വരൻ(57) എന്നിവരാണ് അറസ്റ്റിലായത്. കള്ള്ഷാപ്പ് ലൈസൻസി കോതമംഗലം സ്വദേശി സോമൻനായരെ പിടികൂടാൻ കഴിഞ്ഞില്ല.
വടക്കഞ്ചേരി - മണ്ണൂത്തി ദേശീയപാതയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് സോമൻ നായരുടെ ഗോഡൗൺ. ഗോഡൗണിലും ഇയാളുടെ വീട്ടിൽ നിന്നുമായാണ് 1435 ലിറ്റർ സ്പിരിറ്റും 2000 ലിറ്റർ വ്യാജ കള്ളും 560 ലിറ്റർ പഞ്ചസാര ലായിനി ചേർത്തുവച്ച സ്പിരിറ്റും പിടികൂടിയത്. വീട്ടിലെ കട്ടിലിനടിയിലെ അറയിൽ നിന്ന് 10 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സഹായികളായ ഏഴംഗ സംഘത്തെ പിടികൂടി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഒരുകിലോമീറ്റർ മാറി പാണ്ടാംകോട് റബ്ബർ ഷീറ്റ് പുരയിൽ നിന്ന് 31 കാനുകളിലായി 1085 ലിറ്റർ സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. ഇവരിൽ നിന്ന് 11,65,500 രൂപയും സ്പിരിറ്റ് കടത്താനുപയോഗിക്കുന്ന നാലു വാഹനങ്ങളും പിടിച്ചെടുത്തു. സോമൻ നായരുടെ പേരിൽ 30ലധികം കള്ളുഷാപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. സ്പിരിറ്റ് ചേർത്ത് വീര്യം കൂട്ടിയാണ് ഇയാൾ കള്ള് വിൽക്കുന്നതെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |