SignIn
Kerala Kaumudi Online
Saturday, 20 April 2024 6.15 AM IST

വ്യാജവാറ്റ് ചൂണ്ടിക്കാട്ടി, നായ്‌‌ക്കുട്ടികളെ നൽകിയില്ല എക്സൈസ് വക വന്നത് കള്ളക്കേസ്! രണ്ടുപേരുടെ പോരാട്ടം, സുപ്രധാന വിധി

anil

കൊല്ലം: വ്യാജവാറ്റുകാരെന്ന മുദ്രകുത്തി, കള്ളക്കേസെടുത്ത് ജയിലിലടച്ചതിനെതിരെ എക്സൈസിലെ കള്ളനാണയങ്ങൾക്കെതിരെ നിയമപോരാട്ടം നേടി ചരിത്രവിധി സമ്പാദിച്ച രണ്ടുപേരുണ്ട് കൊല്ലത്ത്. എ.ബി. അനിൽകുമാറും ആർ. പ്രകാശും. വനത്തിലെ വ്യാജവാറ്റ് ചൂണ്ടിക്കാട്ടിയതിനാണ് അനിൽകുമാറിനെ കള്ളക്കേസിൽ കുടുക്കിയത്. നായ്ക്കുട്ടികളെ സൗജന്യമായി നൽകാത്തതിൽ ഒരു ഉദ്യോഗസ്ഥനുണ്ടായ വൈരാഗ്യമാണ് പ്രകാശിന് കുരുക്കായത്. സംസ്ഥാനത്ത് അഞ്ചുവർഷത്തിനുള്ളിൽ എക്സൈസ് രജിസ്റ്റർ ചെയ്ത എല്ലാ അബ്കാരി കേസുകളും അന്വേഷിക്കണമെന്ന ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവിനാണ് ഇവരുടെ കേസുകൾ വഴിവച്ചത്.

 വാറ്റ് ചൂണ്ടിക്കാട്ടി, വാറ്റുകാരനാക്കി

കുളത്തൂപ്പുഴ ചെറുകര വനത്തിൽ ചാരായവാറ്റ് നടത്തിയിരുന്ന ദമ്പതികളെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ട് അറസ്റ്റ് ചെയ്യിപ്പിച്ചതിന്റെ വൈരാഗ്യത്തിലാണ് അവരിൽ നിന്ന് പടിവാങ്ങിയിരുന്ന ചില എക്സൈസ് ഉദ്യോഗസ്ഥർ അഞ്ചൽ അയിലറ ആഴാത്തിൽ പുത്തൻവീട്ടിൽ അനിൽകുമാറിനെ കള്ളക്കേസിൽക്കുടുക്കി 55 ദിവസം ജയിലിലടച്ചത്. ചെറുകരയ്ക്ക് സമീപം പാറപ്പതാലത്ത് നാലായിരം ലിറ്റർ കോട വാറ്റിയെന്നാണ് കേസുണ്ടാക്കിയത്. 2004ലായിരുന്നു സംഭവം. എക്സൈസ് ഓഫീസിലെത്തിച്ച് 'നീ വാറ്റുകാരുടെ ജീവിതം തുലയ്ക്കുമല്ലേ, വാറ്റ് നിറുത്തിയാൽ പിന്നെ ഞങ്ങളെങ്ങനെ ജീവിക്കും' എന്നുചോദിച്ച് മർദ്ദിക്കുകയും ചെയ്തു. ജയിൽമോചിതനായശേഷം മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്നുണ്ടായ വിജിലൻസ് അന്വേഷണത്തിലാണ് സത്യം വെളിപ്പെട്ടത്. കള്ളക്കേസെടുത്ത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഹൈക്കോടതിയിൽ നൽകിയ നഷ്ടപരിഹാരക്കേസിലാണ് സുപ്രധാന വിധി ഉണ്ടായത്.

നായ്ക്കുട്ടികളെ നൽകിയില്ല, കേസിൽ കുടുക്കി

നായ്ക്കളെ വളർത്തി വിറ്റിരുന്ന ഓച്ചിറ വലിയകുളങ്ങര ഭാഗ്യലക്ഷ്മിയിൽ ആർ.പ്രകാശ് 'ഗ്രെടെയ്ൻ' ഇനത്തിലെ മൂന്നു നായ്ക്കുട്ടികളെ സമീപവാസിയായ ഒരു എക്സൈസ് ഉദ്യോഗസ്ഥന് കുറഞ്ഞ വിലയ്ക്ക് നൽകാത്തതിന്റെ പ്രതികാരമായിരുന്നു കള്ളക്കേസ്. വീട്ടിലെത്തിയ എക്സൈസ് സംഘം വീടിന് പിന്നിൽ നിന്ന് 70 ലിറ്റർ കോട പിടിച്ചു എന്ന പേരിൽ കേസെടുത്തു. അവർതന്നെ നേരത്തെ രഹസ്യമായി കൊണ്ടുവച്ചതായിരുന്നു കോട നിറച്ച കന്നാസുകൾ. അതിനിടെ സമീപവാസിയായ ഉദ്യോഗസ്ഥ‍ൻ ഒരു പ്രദേശവാസിയുടെ ഓട്ടോയിലെത്തി നായ്ക്കുട്ടികളെ മോഷ്ടിച്ചു. ഒരെണ്ണം അയാളെടുത്തശേഷം മറ്റുള്ളവ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകി.

76 ദിവസത്തിനുശേഷം ജയിൽമോചിതനായ പ്രകാശ്, അയാളുടെ വീടിനു മുന്നിൽ തന്റെ നായ്ക്കുട്ടിയെ കണ്ടതോടെ പൊലീസിൽ പരാതി നൽകി. അതിനിടെ അയാൾ നായ്ക്കുട്ടിയെ കൊന്ന് തെളിവില്ലാതാക്കി. ഓട്ടോ ഡ്രൈവറാണ് സത്യം വെളിപ്പെടുത്തിയത്. പരാതി നൽകിയതോടെ പ്രകാശിന്റെ നിരപരാധിത്വം തെളിഞ്ഞു. കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FAKE CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.