കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ കോടതിയിൽ കീഴടങ്ങിയ മുഖ്യപ്രതി ടി.കെ. പൂക്കോയ തങ്ങളെയും നേരത്തെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുൻ എം.എൽ.എ ഖമറുദ്ദീനെയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്നലെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ നീണ്ടു.
കാസർകോട് ഡിവൈ. എസ് .പി സുനിൽകുമാർ, കണ്ണൂർ ഡിവൈ. എസ്.പി പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും ഒരുമിച്ചിരുത്തി മൊഴിയെടുത്തത്. പൂക്കോയ തങ്ങളെ ചോദ്യം ചെയ്യുന്നതിന് ഹൊസ്ദുർഗ് ഒന്നാം ക്ളാസ് മജിസ്‌ട്രേട്ട് കോടതി നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരുന്നത്. മുഴുവൻ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തങ്ങളെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.
ഇടപാടുകൾ നടത്തിയിരുന്നത് തങ്ങൾ ആണെന്നും സാമ്പത്തിക തിരിമറിയിൽ തനിക്ക് പങ്കുമില്ലെന്നുമാണ് ഖമറുദ്ദീൻ നേരത്തേ മൊഴി നൽകിയിരുന്നത്. എന്നാൽ നിക്ഷേപം തിരിച്ചുനൽകി ജുവലറി നല്ലനിലയിൽ നടത്താൻ ശ്രമിച്ചെങ്കിലും ഖമറുദ്ദീൻ അനുവദിച്ചില്ലെന്നാണ് പൂക്കോയ തങ്ങളുടെ വാദം. ഇക്കാര്യത്തിൽ അവ്യക്തത നീക്കാനാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. ഖമറുദ്ദീൻ തട്ടിപ്പ് കമ്പനിയുടെ ചെയർമാനും പൂക്കോയ തങ്ങൾ മാനേജിംഗ് ഡയറക്ടറുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |