ന്യൂഡൽഹി: ഇരയെ വിവാഹം കഴിക്കാനായി ജാമ്യം തേടിയുള്ള കൊട്ടിയൂർ പീഡനക്കേസ് പ്രതിയും മുൻ വൈദികനുമായ റോബിൻ വടക്കുംചേരിയുടെ ഹർജി സുപ്രീംകോടതി തള്ളി. റോബിന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഇര നൽകിയ ഹർജിയും കോടതി അനുവദിച്ചില്ല. കേസിന്റെ എല്ലാ നിയമവശങ്ങളും വിശദമായി പരിശോധിച്ച് റോബിന് ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ യാതൊരു കാരണവുമില്ലെന്ന് ജസ്റ്റിസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. വിവാഹം സംബന്ധിച്ച വിഷയങ്ങൾക്കായി ഹൈക്കോടതിയെതന്നെ സമീപിക്കാനും നിർദേശിച്ചു.
ഇരയ്ക്ക് പ്രതിയെ വിവാഹം കഴിക്കണമെന്നും അതിനായി അയാൾക്ക് ജാമ്യം അനുവദിക്കണമെന്നും ഇരയുടെ അഭിഭാഷകൻ കിരൺ സൂരി കോടതിയെ അറിയിച്ചു. നാലുവയസുള്ള മകന് നിയമപരമായ പിതൃത്വം ഉറപ്പാക്കാനാണ് വിവാഹമെന്നും വ്യക്തമാക്കി. ജാമ്യം അനുവദിച്ചാൽ മാത്രമേ വിവാഹം നടക്കൂ എന്നും രണ്ട് മാസത്തേക്ക് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. റോബിന്റെ അഭിഭാഷകൻ ഡോ. അമിത് ജോർജും ഈ വാദത്തെ പിന്താങ്ങി.
വിവാഹകാര്യത്തിൽ ഇടപെടാനാകില്ലെന്നും ജാമ്യം നൽകാനാകില്ലെന്നും വ്യക്തമാക്കിയ ജസ്റ്റിസ് വിനീത് ശരൺ പ്രതിയ്ക്ക് എത്ര പ്രായമായെന്ന് ആരാഞ്ഞു. നാൽപ്പത്തഞ്ച് കഴിഞ്ഞുവെന്നും ഇരയ്ക്ക് 25നോട് അടുക്കുന്നുവെന്നും അഭിഭാഷകൻ അറിയിച്ചു. ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ കാരണം വിവാഹം നടത്തുന്നതിന് ജയിൽ സൂപ്രണ്ടിന് കത്ത് നൽകാൻപോലും കഴിയാത്ത സാഹചര്യമാണെന്നും പ്രതിയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഈ സാഹചര്യം നിങ്ങൾ വരുത്തിവച്ചതാണെന്ന് വിമർശിച്ച കോടതി എല്ലാ വശങ്ങളും പരിശോധിച്ച ശേഷമുള്ള ഹൈക്കോടതി വിധിയിൽ ഇടപെടാനാകില്ലെന്ന് നിരീക്ഷിച്ചു.
റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്നലെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ഹരിൻ. പി റാവൽ ഹാജരായി. വിർച്വൽ ഹിയറിംഗിലൂടെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ ഷാജി വാദം കേട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |