ന്യൂഡൽഹി: പ്രമുഖ സാമൂഹ്യ മാദ്ധ്യമ കമ്പനികളായ ഫേസ്ബുക്കിനും വാട്സാപ്പിനും ട്വിറ്ററിനും കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖകളും ചട്ടങ്ങളും സ്വകാര്യതാ നയങ്ങളും അംഗീകരിക്കാൻ അനുവദിച്ച മൂന്നുമാസത്തെ സമയപരിധി ഇന്നലെ അവസാനിച്ചു. മേയ് 25നുള്ളിൽ നയം അംഗീകരിച്ചതായി അറിയിച്ചില്ലെങ്കിൽ വിലക്ക് അടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
ഇന്ത്യൻ ട്വിറ്റർ എന്നറിയപ്പെടുന്ന 'കൂ' മാത്രമാണ് ഇതുവരെ ചട്ടങ്ങൾ അംഗീകരിച്ചത്. നയം അംഗീകരിച്ചില്ലെങ്കിൽ നിയമപരമായ സംരക്ഷണം നഷ്ടമാകുമെന്നും നിയമനടപടികളുണ്ടാകുമെന്നും ഐ.ടി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ യു.എസ് ആസ്ഥാനത്ത് നിന്നുള്ള പ്രതികരണം വരുന്നതുവരെ കാക്കണമെന്നും ആറുമാസത്തെ സാവകാശം വേണമെന്നുമാണ് കമ്പനികളുടെ നിലപാട്.
കേന്ദ്ര ചട്ടങ്ങളിൽ ചിലത്:
പരാതികളും മറ്റും പരിഹരിക്കാൻ കമ്പനികൾ രാജ്യത്ത് പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കണം.
ഇന്ത്യയിൽ വിലാസം വേണം. അത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
വാട്സാപ്പും ട്വിറ്ററും സന്ദേശങ്ങളുടെ ഉറവിടങ്ങൾ വെളിപ്പെടുത്തണം.
ഉള്ളടക്കത്തെ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാനും വേണ്ടിവന്നാൽ നീക്കം ചെയ്യാനും ഉദ്യോഗസ്ഥന് കഴിയണം.
ഉദ്യോഗസ്ഥൻ 15 ദിവസത്തിനുള്ളിൽ പരാതികൾ പരിഹരിക്കണം.
ഉള്ളടക്കം നിയന്ത്രിക്കാൻ വിവിധ മന്ത്രാലയ പ്രതിനിധികൾ അടങ്ങിയ സമിതി രൂപീകരിക്കണം.
ലഭിച്ച പരാതികളും അവയുടെ പരിഹാരവും സംബന്ധിച്ച് കമ്പനികൾ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകണം.
നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം വീഡിയോസ് തുടങ്ങിയ ഒ.ടി.ടി പ്ളാറ്റ്ഫോമുകൾക്കും പുതിയ നയം ബാധകം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |