തിരുവനന്തപുരം: സ്മാർട്ട്‌ഫോണും ഇന്റർനെറ്റും തുറന്നിട്ട വിവര വിസ്‌ഫോടനത്തിന്റെ ഒഴുക്കിൽ ഓടിക്കൊണ്ടിരിക്കുന്ന മക്കളുടെ വേഗതയിലേക്ക് എത്തിപ്പെടാൻ ഒലിവർ ട്വിസ്റ്റ് എന്ന പച്ചയായ മനുഷ്യൻ നടത്തുന്ന പരിശ്രമങ്ങൾ 'ഹോമി'ലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു. ഇടയ്ക്കൊക്കെ കരയിപ്പിച്ചു.
കൊവിഡ് കാലത്ത് മലയാളി പലയാവർത്തി കണ്ട 'ഹോം' സിനിമയും ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസും ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ, അവാർഡ് വഴിയിൽ അതൊന്നും എത്തപ്പെട്ടില്ല.
ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയനായ വിജയ് ബാബു നിർമ്മിച്ച 'ഹോം' സംവിധാനം, തിരക്കഥ, നടൻ, നടി, സംഗീതം തുടങ്ങി ഒരു അവാർഡിനും പരിഗണിച്ചില്ല. വിവാദം നോക്കിയല്ല, സിനിമ മാത്രമാണ് അവാർഡിനായി പരിഗണിച്ചതെന്നാണ് ഇതുസംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ജൂറി ചെയർമാൻ സയ്യിദ് അക്തർ മിർസ മറുപടി പറഞ്ഞത്. അവാർഡ് നിശ്ചയിച്ചതിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു.
അന്തിമ ജൂറിക്കു മുന്നിൽ ഹോം എത്തിയിരുന്നുവെന്ന് ഒരു ജൂറി അംഗം പറഞ്ഞു. മഞ്ജുപിള്ളയുടെ കുട്ടിഅമ്മയും മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ ജനഹൃദയത്തിൽ ഇടം പിടിച്ചിരുന്നു. ഹോം സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ തങ്ങിനിൽക്കുന്നത് ഇന്ദ്രൻസിന്റെ ഒരു ചിരിയാണ്. അതേ ചിരി തന്നെയായിരുന്നു ഇന്നലെ അവാർഡ് പ്രഖ്യാപിച്ചശേഷവും ഇന്ദ്രൻസിലുണ്ടായത്. കോന്നിയിലെ ഒരു സിനിമാ ലൊക്കേഷനിലായിരുന്നു ഇന്നലെ ഇന്ദ്രൻസ്.
ബിജു മേനോൻ, ജോജു ജോർജ് എന്നിവർക്കൊപ്പം മികച്ച നടന്മാരുടെ പട്ടികയിൽ ജോജി എന്ന ചിത്രത്തിലെ ഗംഭീര പ്രകടനവുമായി ഫഹദ് ഫാസിലും അവസാന റൗണ്ടിൽ ഇടംപിടിച്ചിരുന്നു.
'ഭൂതകാലം' തിരിച്ചുവിളിച്ചു,
രേവതി മികച്ച നടിയായി
പ്രാഥമിക ജൂറി തള്ളിക്കളഞ്ഞ ചിത്രമാണ് 'ഭൂതകാലം'. അത് അന്തിമജൂറി തിരിച്ചുവിളിച്ച് പരിഗണിക്കുകയായിരുന്നു. തുടർന്നുള്ള വിധിനിർണയത്തിൽ ജൂറിയിലെ ഭൂരിപക്ഷ തീരുമാന പ്രകാരമാണ് രേവതി മികച്ച നടിയായത്. 'നിഷിദ്ധോ'യിലെ അഭിനയത്തിന് കനി കുസൃതിയും നായാട്ടിലെ അഭിനയത്തിന് നിമിഷ സജയനുമാണ് അവസാന റൗണ്ടുവരെ രേവതിക്ക് വെല്ലുവിളിയായി ഉണ്ടായിരുന്നത്. കടുത്ത വാദപ്രതിവാദങ്ങളാണ് അന്തിമ ജൂറിയിൽ ഉണ്ടായത്. വിട്ടുവീഴ്ചയ്ക്ക് അംഗങ്ങൾ തയ്യാറാകാതെ വന്നതോടെ പല ഘട്ടങ്ങളിലും ജേതാക്കളെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് വേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |