തൃശൂർ: ഏതാണ്ട് ഒരേ കാലയളവിൽ സിനിമയിൽ സജീവമായവർ, മികച്ച സ്വഭാവനടന്മാരായി കഴിവ് തെളിയിച്ച് മൂന്ന് പതിറ്റാണ്ട് പിന്നിട്ടവർ, സർവോപരി തൃശൂരുകാർ.. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട ബിജു മേനോനും ജോജു ജോർജിനും സമാനതകൾ ഏറെ. സഹനടനായും പിന്നീട് നായകനായും തിളങ്ങുന്ന ബിജുമേനോനും കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ജോജുവിനും ആദ്യമായാണ് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്.
'ആർക്കറിയാം' എന്ന ചിത്രത്തിൽ പ്രായമേറിയ ഒരു മനുഷ്യന്റെ ശരീര ഭാഷയും വികാരവിചാരങ്ങളും ലളിതമായി ആവിഷ്‌കരിച്ച അഭിനയ മികവാണ് ബിജുവിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലൂടെ 1997ലും ടി.ഡി.ദാസൻ സ്റ്റാൻഡേർഡ് 6 ബി എന്ന ചിത്രത്തിലൂടെ 2020ലും രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ബിജു സ്വന്തമാക്കിയിരുന്നു.
2015ലും 2018ലും സംസ്ഥാന അവാർഡ് പട്ടികയിൽ ജോജു ഇടംനേടിയിരുന്നു. ഒരു സെക്കൻഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് 2015ൽ ജൂറിയുടെ പ്രത്യേക പരാമർശം. ചോല, ജോസഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മൂന്ന് വർഷത്തിന് ശേഷം സ്വഭാവനടനുള്ള പുരസ്‌കാരം തേടിയെത്തി.
1991ൽ റിലീസായ ഈഗിൾ എന്ന സിനിമയാണ് ബിജുവിന്റെ ആദ്യ ചിത്രം. 1994ൽ റിലീസായ പുത്രൻ എന്ന സിനിമയിലാണ് ആദ്യമായി നായകനാവുന്നത്. ഓർഡിനറി സിനിമയിലെ സുകുവും വെള്ളിമൂങ്ങയിലെ രാഷ്ട്രീയക്കാരനായ മാമച്ചനും അയ്യപ്പനും കോശിയിലെയും അയ്യപ്പൻ നായരും രക്ഷാധികാരി ബൈജുവിലെ ബൈജുവുമെല്ലാം ജനപ്രിയ കഥാപാത്രങ്ങളാണ്.
മഴവിൽ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് ജോജു സിനിമയിലെത്തുന്നത്. 2018ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പൊറിഞ്ചു മറിയം ജോസിലെ കാട്ടാളൻ പൊറിഞ്ചുവെന്ന കഥാപാത്രമാണ് ജോജുവിന്റെ കരിയറിനെ മാറ്റിമറിച്ചത്.
ചെയ്യുന്ന ജോലിക്കുള്ള അംഗീകാരമാണ് ലഭിച്ചത്. ഒരുപാട് സന്തോഷം. എല്ലാവർക്കും നന്ദി. സാനു ആദ്യം കഥ പറഞ്ഞപ്പോൾ ഏത് കാരക്ടറായിരിക്കുമെന്ന് സംശയമുണ്ടായിരുന്നു. ഷറഫു ചെയ്ത വേഷമായിരിക്കുമെന്ന് ആദ്യം കരുതി. സാനു തന്നെയാണ് അച്ഛന്റെ കഥാപാത്രമല്ലേ നല്ലതെന്ന് ചോദിച്ചത്. ആ റോൾ ചെയ്യാൻ ടെൻഷനുണ്ടായിരുന്നു. എല്ലാവരുടെയും പിന്തുണയോടെ ചെയ്യാനായി. എല്ലാം ടീം വർക്കാണ്.- ബിജു മേനോൻ
ബിജു മേനോൻ
മികച്ച നടൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |