തിരുവനന്തപുരം: കുടുംബസദസുകളുടെ ഇഷ്ടം സ്വന്തമാക്കിയ ഹോം എന്ന സിനിമയെ അവഗണിച്ചുകൊണ്ടുള്ള അവാർഡ് നിർണയം വിവാദമായിരിക്കെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നൽകിയ പ്രതികരണം സിനിമാലോകത്തിനും അവാർഡ് നിർണയപാരമ്പര്യത്തിനും മുന്നിൽ ചോദ്യചിഹ്നമായി. ഹോം സിനിമയിൽ അനിതരസാധാരണമായ പാടവത്തോടെ അഭിനയിച്ച് ജനങ്ങളുടെ ഹൃദയം കവർന്ന ഇന്ദ്രൻസിന് സംസ്ഥാന സിനിമാ അവാർഡ് നിഷേധിച്ചതിനെതിരെ ഉയർന്ന പ്രതിഷേധവും ഇതോടെ ആന്റി ക്ലൈമാക്സിലായി.
നന്നായി അഭിനയിച്ചവർക്കാണ് അവാർഡ് കൊടുത്തതെന്നും അടുത്ത തവണ ഏതെങ്കിലും കോൺഗ്രസുകാരൻ നന്നായി അഭിനയിച്ചാൽ അവാർഡ് കൊടുക്കാമെന്നും സാംസ്കാരിക മന്ത്രി പ്രതികരിച്ചതോടെ ജൂറിയുടെ തീരുമാനത്തിൽ കരിനിഴൽ വീണു. അവാർഡ് നിർണയത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി എന്ന ആക്ഷേപത്തിന് എണ്ണയും തീയും പകരുന്നതായി ചെറിയാന്റെ പ്രതികരണം.
ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ജൂറിയോട് വിശദീകരണം തേടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ദ്രൻസ് പ്രതികരിക്കും മുമ്പേതന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള പ്രതികരണങ്ങൾ പ്രവഹിക്കുകയായിരുന്നു. ഇതിനു പിന്നാലെ കോന്നിയിൽ ലൂയിസ് എന്ന സിനിമയുടെ ഷൂട്ടിംഗിനെത്തിയ ഇന്ദ്രൻസ് പ്രതികരിച്ചു.
'ജൂറി ഹോം കണ്ടുകാണില്ല, ഹൃദയം സിനിമയും മികച്ചതാണ്, അതോടൊപ്പം ചേർത്തുവയ്‌ക്കേണ്ട സിനിമയാണ് ഹോം. അവാർഡ് കിട്ടാത്തതിൽ വിഷമമില്ല'- അദ്ദേഹം പറഞ്ഞു.
അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെടലുണ്ടായി എന്ന ആരോപണം മന്ത്രി നിഷേധിച്ചു. ഹോമിനെയും ഇന്ദ്രൻസിനെയും തഴഞ്ഞത് മനപ്പൂർവ്വമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പ്രതികരിച്ചതോടെ വിവാദത്തിന് രാഷ്ട്രീയ മാനവുമായി. തനിക്ക് റോളില്ലെന്നും ജൂറിയുടെ തീരുമാനമാണെന്നും ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് പ്രതികരിച്ചു.
വിവാദം ശക്തമായതോടെ ജൂറി ചെയർമാൻ സയ്യിദ് മിശ്ര വിശദീകരണവുമായി എത്തി.
ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണെന്നും ഒരു വിഭാഗത്തിലും ഹോം അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഹോം പരിഗണിക്കപ്പെടാതെ പോയതിലുള്ള മനോവിഷമം ഇന്ദ്രൻസിന്റെ നായികയായി അഭിനയിച്ച നടി മഞ്ജുപിള്ളയും മറച്ചുവച്ചില്ല. ജനങ്ങൾ സ്നേഹിച്ച ഒരു സിനിമയെ ഒരു വിഭാഗത്തിലും പരിഗണിക്കാത്തതിന്റെ കാരണം എന്തെന്ന് മനസിലാവുന്നില്ലെന്നാണ് അവർ പറഞ്ഞത്.
ലൈംഗിക പീഡന കേസിൽപ്പെട്ട വിജയ്ബാബു നിർമ്മാതാവായതിനാലാണ് ഹോം തഴയപ്പെട്ടതെന്ന പ്രചാരണവും ഒരു വശത്തു നടക്കുന്നുണ്ട്. കുടുംബത്തിൽ ഒരാൾ തെറ്റു ചെയ്താൽ മുഴുവൻ കുടുംബത്തെയും ശിക്ഷിക്കുമോ എന്ന യുക്തിസഹമായ ചോദ്യമാണ് ഇതിനെതിരെ ഇന്ദ്രൻസ് തൊടുത്തത്.
എനിക്ക് അതിൽ റോളില്ല. ചലച്ചിത്ര അക്കാഡമി ചെയർമാനാണെങ്കിലും ജൂറി ചെയർമാനല്ല. ജൂറിയുടെ തീരുമാനമാണത്.
-രഞ്ജിത്ത്
അവാർഡ് ലഭിക്കാത്തതിൽ പ്രതിഷേധമില്ല. ജനങ്ങൾ ഹൃദയത്തിലേറ്റിക്കഴിഞ്ഞു . അതാണ് ഏറ്റവും വലിയ അവാർഡ് -
റോജിൻ തോമസ്,
സംവിധായകൻ
`ഹോം സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചിലപ്പോൾ ജൂറി ഇൗ സിനിമ കണ്ടിട്ടുണ്ടാകില്ല. അതാകാം പുരസ്‌കാരം ലഭിക്കാതിരിക്കാൻ കാരണം.
-ഇന്ദ്രൻസ്,
ഷൂട്ടിംഗ് ലൊക്കേഷനായ
കോന്നിയിൽ പറഞ്ഞത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |