കൊച്ചി: സിനിമാമേഖലയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ 27അംഗ ആഭ്യന്തര പരാതിപരിഹാരസമിതി രൂപീകരിച്ചു. വനിതാകമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് വിളിച്ചുചേർത്ത യോഗത്തിൽ സമിതി രൂപീകരിച്ചത്. സിനിമയിലെ മുഴുവൻ സംഘടനകളുടെയും മൂന്നുവീതം പ്രതിനിധികൾ ഉൾപ്പെട്ടതാണ് സമിതി. ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ്കുമാർ, സെക്രട്ടറി പി.ആർ. ജേക്കബ്, ട്രഷറർ അപ്പച്ചൻ എന്നിവരും സമിതി അംഗങ്ങളാണ്.
ബി. രാകേഷ്, റാണി സരൺ, ഒൗസേപ്പച്ചൻ വാളക്കുഴി (പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ), സജി നന്ത്യാട്ട്, എം.എം. ഹംസ, എസ്.എസ്.ടി സുബ്രഹ്മണ്യം (ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ), എം.സി. ബോബി, സുരേഷ് ഷേണായി, ലിന്റോ ഡേവിസ് (ഫുയോക്), ഷാജി വിശ്വനാഥ്, പോളി വി. ജോസഫ്, കെ. കബീർ (സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ), ജി.എസ്. വിജയൻ, സോഹൻ സീനുലാൽ, സിജി തോമസ് നോബൽ (ഫെഫ്ക), മെക്കാർട്ടിൻ, കോളിൻ ലിയോഫിൻ, അപർണ രാജീവ് (മാക്ട), ബാബുരാജ്, സുരേഷ് കൃഷ്ണ, ദേവിചന്ദന (അമ്മ), സജിത മഠത്തിൽ, ദിവ്യ ഗോപിനാഥ്, ജോളി ചിറയത്ത് എന്നിവരാണ് അംഗങ്ങൾ.
ഇടവേള ബാബുവിനെതിരെ ഗണേഷ് കുമാർ
താരസംഘടന 'അമ്മ' ക്ലബ് എന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ നടനും പത്തനാപുരം എം.എൽ.എയുമായ കെ.ബി.ഗണേശ് കുമാർ രംഗത്തെത്തി. 'അമ്മ' ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേശ് കുമാർ പറഞ്ഞു. ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ മോഹൻലാൽ അക്കാര്യം വ്യക്തമാക്കണം.
അമ്മ ക്ലബ് എന്ന തരത്തിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണം. അമ്മ ക്ലബ്ബാണെങ്കിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സംഘടനയിൽ നിന്ന് രാജിവയ്ക്കുമെന്നും ഗണേശ് കുമാർ പറഞ്ഞു. മറ്റ് ക്ലബുകളിൽ ചീട്ടുകളിയും ബാറും ഒക്കെയാണ്. അതുപോലെയാണോ 'അമ്മ' എന്നും ഗണേശ് ചോദിച്ചു. ക്ലബ് പരാമർശത്തിൽ മോഹൻലാലിന് കത്തെഴുതും.
വിജയ് ബാബുവിനെതിരെ അതിജീവിത പറയുന്ന കാര്യം 'അമ്മ' ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ മറുപടി നൽകണം. വിഷയത്തെ ആദ്യം നിസാരവത്കരിച്ചു. എന്നാൽ കുട്ടി പറയുന്നതിൽ സത്യമുണ്ടെന്ന് ഇപ്പോൾ തോന്നുന്നുവെന്നും ഗണേശ്കുമാർ പറഞ്ഞു.
ദിലീപിന്റെ മാതൃക പിന്തുടർന്ന് വിജയ് ബാബു രാജിവയ്ക്കണം. ആരോപണവിധേയൻ ഗൾഫിലേക്ക് കടന്നപ്പോൾ ഇടവേള ബാബു ഒപ്പം ഉണ്ടായിരുന്നുവെന്ന ഒരു ആരോപണം ഉണ്ടെന്നും ഗണേശ് പറഞ്ഞു. ഹൈക്കാടതിയിൽ നൽകിയ സത്യവാങ്മൂലത്തിനപ്പുറം സമിതി എന്തിന് രൂപീകരിച്ചുവെന്നതിന് ജനറൽ സെക്രട്ടറി മറുപടി പറയണമെന്നും മാലാപാർവതിയും ശ്വേതാമേനോനും എന്തിന് രാജിവച്ചുവെന്നും ഗണേശ്കുമാർ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |