കൊച്ചി: പരമാവധി 50 പേരെ പങ്കെടുപ്പിച്ച്, ഉപകരണങ്ങൾ ഉൾപ്പെടെ പൂർണമായും അണുവിമുക്തമാക്കിയ ലൊക്കേഷനിൽ സിനിമ ഷൂട്ടിംഗ് പുനരാരംഭിക്കാൻ നിർദ്ദേശിക്കുന്ന 30 ഇന മാർഗരേഖ സിനിമ സംഘടനകൾ പുറത്തിറക്കി. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലൊക്കേഷനുകളിൽ പരിശോധന നടത്തും.
കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫെഫ്‌ക, അമ്മ സംഘടനകൾ സംയുക്തമായാണ് മാർഗരേഖ തയ്യാറാക്കിയത്. നടപ്പാക്കാനുള്ള ചുമതല ഫെഫ്‌ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയ്ക്കാണ്.
പ്രധാന നിർദേശങ്ങൾ
താരങ്ങളുടെ സഹായികൾ ഉൾപ്പെടെ സെറ്റിൽ പരമാവധി 50 പേർ മാത്രം
പേര്, മൊബൈൽ നമ്പർ, വാക്സിൻ സർട്ടിഫിക്കറ്റ്, 48 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് എന്നിവ ഫെഫ്‌ക, നിർമാതാക്കളുടെ സംഘടന എന്നിവയ്ക്ക് നൽകണം
എല്ലാവരുടെയും ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർമാതാവ് നടത്തി ഫലം സൂക്ഷിക്കണം
ലൊക്കേഷനിൽ നിന്ന് ഒരാളും പുറത്തുപോകരുത്. പോയി 24 മണിക്കൂർ കഴിഞ്ഞ് തിരികെവന്നാൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധം
ഓരോരുത്തരുടെയും ശരീരോഷ്മാവ് ദിവസവും പരിശോധിക്കണം.
സന്ദർശകർ പാടില്ല. ആരെങ്കിലും വന്നാൽ ആർ.ടി.പി.സി.ആർ ഫലമുണ്ടാകണം. സന്ദർശകരുടെ വിവരങ്ങൾ രേഖപ്പെടുത്തണം.
പ്രൊഡക്ഷൻ അസിസ്റ്റന്റുമാർ, മേക്കപ്പ്, കോസ്റ്റ്യൂം വിഭാഗക്കാർ പൂർണസമയവും കൈയുറ ധരിക്കണം
മാസ്ക്, സാനിറ്റൈസർ ഉറപ്പാക്കണം. മേക്കപ്പ് ആർട്ടിസ്റ്റുകൾ താരങ്ങൾക്ക് മുമ്പിൽ കൈയും ഉപകരണങ്ങളും അണുമുക്തമാക്കണം
കഴിയുന്നത്ര പേപ്പർ പ്ളേറ്റുകളും ഗ്ളാസുകളും ഉപയോഗിക്കണം.
ഷൂട്ടിംഗ്, താമസ സ്ഥലങ്ങളിലും മറ്റും ഒന്നര മീറ്റർ അകലം പാലിക്കുക, അഞ്ചുപേരിൽ കൂടുതൽ കൂടരുത്
ആവശ്യമുള്ളവർ മാത്രം ഷൂട്ടിംഗ് സ്ഥലത്ത് നിൽക്കുക
താരങ്ങൾക്കൊപ്പം പ്രവർത്തിക്കേണ്ടവർ അകലം പാലിക്കുക
സഹസംവിധായകൻ സംവിധായകനുമായി പരമാവധി അകലത്തിൽ നിൽക്കുക
ലൊക്കേഷനിൽ വാക്കി ടോക്കിയും മൊബൈലും ഉപയോഗിക്കുക
ഷൂട്ട് ചെയ്യുന്ന സീനുകളുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് അഭിനേതാക്കൾക്ക് നൽകണം
മാർഗരേഖ നടപ്പാക്കാമെന്ന് ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിർമാതാവ് സത്യവാങ്മൂലം നൽകണം
ഒ.ടി.ടിക്കായി നിർമിക്കുന്ന സിനിമകൾക്കും മാർഗരേഖ ബാധകം
സർക്കാർ വകുപ്പുകളുടെ പരിശോധനയോട് സഹകരിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |