തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയിൽ ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തിയെന്നും സർക്കാർ ഉത്തരവുണ്ടെന്ന വ്യാജേനയാണ് പട്ടയ, വനം, പുറമ്പോക്ക് ഭൂമിയിൽ രാജകീയ വൃക്ഷങ്ങൾ മുറിച്ചതെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ എഫ്.ഐ.ആറിൽ പറയുന്നു.
മരം കൊള്ളയിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഈ മാസം 13ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ ജില്ലകളിലെ സർക്കാർ പുറമ്പോക്കിലും വനഭൂമിയിലും ഈ മാസം 15 വരെ നടന്ന മരം കൊള്ളയാണ് സംഘം അന്വേഷിക്കുന്നത്.
അതേസമയം രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം തിരയുന്നതിന്റെ സൂചന എഫ്.ഐ.ആറിൽ ഇല്ല. രാഷ്ട്രീയ നേതൃത്വവും സംശയത്തിന്റെ നിഴലിലായതിനാൽ അവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
വളഞ്ഞ വഴിയിലൂടെ ടിംബർ ലൈസൻസും ഫോറം 4ഉം സംഘടിപ്പിച്ച് മാഫിയകൾ ജില്ലയുടെ പുറത്തേക്ക് തടികൾ കടത്തിയെന്നാണ് ആരോപണം. വയനാട്ടിലടക്കം നിരവധി ടിംബർ ലൈസൻസുകളാണ് വിവാദ ഉത്തരവ് വരുന്നതിന് മുൻപ് മാഫിയകൾ സംഘടിപ്പിച്ചത്. ഇതിൽ രാഷ്ട്രീയക്കാരുടെ പങ്ക് വ്യക്തമായതിനാൽ ആ ദിശയിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |