തിരുവനന്തപുരം:ചാലക്കമ്പോളത്തിൽ അടഞ്ഞു കിടന്ന കടയിൽ തീപിടിത്തം. ശ്രീപത്മനാഭ തിയേറ്ററിനു സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മഹാദേവ ഹോൾസെയിൽ കളിപ്പാട്ടക്കടയിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ടെറസിൽ കളിപ്പാട്ടങ്ങൾ സൂക്ഷിക്കുന്നതിനായി നിർമ്മിച്ച ഗോഡൗണിലാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കടകളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനായതിനാൽ വൻ അപകടം ഒഴിവായി.
വൈകിട്ട് 4.30നാണ് പുക ഉയരുന്നത് വ്യാപാരികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്സിന്റെ 12 യൂണിറ്റ് സംഘം 2 മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ലോക്ക് ഡൗണായതിനാൽ വിൽപ്പനയില്ലാതെ കെട്ടിക്കിടന്ന 2 ലോഡ് കളിപ്പാട്ടങ്ങളാണ് ഗോഡൗണിലുണ്ടായിരുന്നത്. നഗരത്തിലെ പ്രധാന കടകളിലേക്ക് ഇവിടെ നിന്നാണ് കളിപ്പാട്ടങ്ങൾ വില്പന നടത്തുന്നത്.
രണ്ട് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കട പ്രവർത്തിക്കുന്നത്. ഇതിന്റെ ടെറസിലാണ് ഇരുമ്പു ഷീറ്റുകൾ മറച്ച് നിർമ്മിച്ച ഗോഡൗണും കളിപ്പാട്ട നിർമ്മാണ യൂണിറ്റും പ്രവർത്തിച്ചിരുന്നത്. പഞ്ഞിയും പ്ലാസ്റ്റിക്കും കൊണ്ട് നിർമ്മിച്ച കളിപ്പാട്ടങ്ങൾക്ക് തീപിടിച്ചതോടെ കനത്ത പുക ഉയരുകയായിരുന്നു. വൈകിട്ട് മൂന്ന് മുതൽ തന്നെ പ്ലാസ്റ്റിക് ഉരുകുന്ന ഗന്ധം ഉണ്ടായിരുന്നതായി സമീപത്ത് കച്ചവടം ചെയ്ത വ്യാപാരികൾ പറയുന്നു. എന്നാൽ, എവിടെ നിന്നാണെന്ന് മനസിലായില്ല. പുക ഉയർന്നതോടെയാണ് കട കത്തുന്നത് തിരിച്ചറിഞ്ഞത്.
രാജസ്ഥാൻ സ്വദേശി പ്രവീണിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. കടയിൽ ഒരു ജീവനക്കാരൻ ഉണ്ടായിരുന്നതായും തീ കണ്ട് ഇയാൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും വ്യാപാരികൾ പറയുന്നു. ഒരു മാസത്തിലേറെയായി അടഞ്ഞ് കിടന്ന കടയിൽ രാവിലെ കണക്കെടുക്കാൻ ഉടമസ്ഥന്റെ ബന്ധു എത്തിയിരുന്നതായും സമീപത്തെ കടക്കാർ പറഞ്ഞു. ലോക്ഡൗൺ ആയതോടെ കട അടച്ച് ഉടമ സ്വദേശത്തേക്ക് മടങ്ങിയിരുന്നു.
3 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.ഉടമസ്ഥന്റെ സഹോദൻ തലസ്ഥാനത്താണ് താമസിക്കുന്നത്. അയാളും സംഭവ സ്ഥലത്ത് എത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ സമീപത്ത് അഹദ് എന്ന സ്ഥാപനത്തിലെ സാധനങ്ങൾക്കും നാശനഷ്ടമുണ്ടായി.
ഗോഡൗണിലേക്ക് കയറാൻ ചെറിയ പടിക്കെട്ട് മാത്രമാണുണ്ടായിരുന്നത്. തുടർന്ന് കടയുടെ ജനൽച്ചില്ല് തകർത്താണ് ഫയർഫോഴ്‌സ് സംഘം അകത്ത് കടന്നത്. പ്ലാസ്റ്റിക്കും ഉരുകുന്ന ഉത്പന്നങ്ങളുമായതിനാൽ തീ നിയന്ത്രണ വിധേയമാക്കാൻ ഏറെ അദ്ധ്വാനിക്കേണ്ടി വന്നു. ഗോഡൗണിന്റെ മറ്റ് രണ്ട് ഭാഗത്തെ ഷീറ്റുകളും തകർത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |