കൊല്ലം: വിനോദയാത്ര പുറപ്പെടും മുൻപ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ടൂറിസ്റ്റ് ബസ് ജീവനക്കാർ ബസിനു മുകളിൽ കത്തിച്ച പൂത്തിരിയിൽ നിന്ന് തീ ആളിപ്പടർന്നെങ്കിലും കുപ്പിവെള്ളം ഉപയോഗിച്ച് കെടുത്തിയതിനാൽ ദുരന്തം ഒഴിവായി. ടൂർ കഴിഞ്ഞ് ഇന്ന് മടങ്ങിയെത്തുന്ന ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കും.
പെരുമൺ എൻജിനീറിംഗ് കോളേജ് വളപ്പിൽ 30ന് വൈകിട്ട് 6.45നായിരുന്നു സംഭവം. ഇന്നലെയാണ് വീഡിയോ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. കമ്പ്യൂട്ടർ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ ടൂറിനായി രണ്ട് ഓപ്പറേറ്റർമാരുടെ മൂന്ന് ബസുകളാണ് കോളജിലെത്തിച്ചത്. മൂന്നു ബസുകളും നിരത്തിയിട്ടശേഷം ഉച്ചത്തിൽ പാട്ടിട്ടും ലൈറ്റുകൾ തെളിയിച്ചും ജീവനക്കാർ പരസ്പരം മത്സരിച്ചു. ഒരു ജീവനക്കാരൻ ബസിന് മുകളിൽ കയറി പൂത്തിരി കത്തിച്ചു. തീപ്പൊരി ചിതറിയതോടെ, ചോർച്ചയുണ്ടാകാതിരിക്കാൻ ബസിന് മുകളിൽ പതിച്ചിരുന്ന ടാറിലേക്ക് തീ പടരുകയായിരുന്നു. മുകളിൽ നിന്നിരുന്ന ജീവനക്കാരൻ ഉടൻ വെള്ളം ഒഴിച്ച് കെടുത്തിയിരുന്നതിനാൽ മറ്റു ബസുകളിലേക്ക് തീ പടർന്നില്ല. നൂറ് കണക്കിന് വിദ്യാർത്ഥികൾ ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
കാര്യമായ കേടുപാടുകൾ ഇല്ലാത്തതിനാൽ തീ പടർന്ന ബസിൽ തന്നെ വിദ്യാർത്ഥികൾ ടൂറിന് പോയി. വിവരമറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തൊട്ടടുത്ത ദിവസം കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചു. തങ്ങൾക്ക് പങ്കില്ലെന്ന് കോളേജ് അധികൃതർ പറഞ്ഞു. നിയമവിരുദ്ധ പ്രവൃത്തികൾ ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നുവെന്നും ബസ് ജീവനക്കാരാണ് പൂത്തിരി കത്തിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു. കോളേജിൽ നിന്നു വീണ്ടും വിനോദ യാത്രയ്ക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസുകളിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന ലൈറ്റുകളും മറ്റും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി അഴിപ്പിച്ചു.
ഇത് തീക്കളി, കേസും നടപടിയും വരും
തിരുവനന്തപുരം: ടൂറിസ്റ്റ് ബസിനുമുകളിൽ വച്ച് പൂത്തിരി കത്തിച്ച സംഭവം അതീവ ഗൗരവത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് കാണുന്നത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിൽ ചെറിയ അശ്രദ്ധ മതി ബസ് മുഴുവൻ അഗ്നിക്കിരയായി വൻ ദുരന്തം ഉണ്ടാകാൻ. ഈ സംഭവത്തിൽ പൊലീസ് കേസെടുക്കും. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിയെടുക്കാനും മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്. എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. കോളേജ് പ്രിൻസിപ്പലിൽ നിന്നും വിവരങ്ങൾ ആർ.ടി.ഒ ചോദിച്ചറിഞ്ഞിട്ടുണ്ട്. വിനോദയാത്ര സംഘം മടങ്ങിയെത്തിയാലുടൻ നടപടിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |