തിരുവനന്തപുരം: അഗ്നിശമന സേനയ്‌ക്ക് ആദ്യമായി രക്ഷാപ്രവർത്തനത്തിന് വർക്കിംഗ് യൂണിഫോം തയ്യാറാക്കുന്നു. ഇതുസംബന്ധിച്ച് ജീവനക്കാരുടെ സംഘടനയായ കേരള ഫയർ സർവീസ് അസോസിയേഷന്റെ ശുപാർശ വകുപ്പ് അംഗീകരിച്ചു. ഇനി സാമ്പിൾ പരിശോധിച്ച് സർക്കാരിന് സമർപ്പിച്ചാൽ മതി. പ്ലാൻ ഫണ്ടിൽ നിന്ന് യൂണിഫോമിന് തുക കണ്ടെത്തും. 129 സ്റ്റേഷനുകളിലെ അയ്യായിരത്തോളം ജീവനക്കാർക്കാണ് വർക്കിംഗ് യൂണിഫോം നൽകുക.
ജോലിക്കിടയിൽ സേനാ അംഗങ്ങളെ തിരിച്ചറിയാനാണ് പുതു യൂണിഫോം. യൂണിഫോം തെറ്റിദ്ധരിച്ച് സേനയുടെ മികവിന്റെ ക്രെഡിറ്റ് മറ്റ് വകുപ്പുകൾ നേടുന്നത് ഒഴിവാക്കാൻ കൂടിയാണിത്.
നീലയിൽ തീജ്വാല
നീല നിറത്തിലുള്ള തുണിയിലാണ് യൂണിഫോം തുന്നുന്നത്. ഇളംമഞ്ഞ, ചുവപ്പ് നിറങ്ങളിൽ അഗ്നിജ്വാലകൾ ചേർത്തുള്ള ഫുൾസ്ലീവ് ഷർട്ടാണ്. ബെൽറ്റും നൽകും. ചൂട് അധികം ശരീരത്തിൽ ഏൽക്കില്ല. സാധാരണ ഡ്യൂട്ടിക്കും സ്വാതന്ത്ര്യ ദിനമടക്കമുള്ള ഔദ്യോഗിക ചടങ്ങുകൾക്കും ഇപ്പോഴുള്ള കാക്കി യൂണിഫോം നിലനിറുത്തും.
ജീവനക്കാരുടെ സംഘടനയുടെ ശുപാർശ അംഗീകരിച്ചു. സാമ്പിൾ ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അത് അംഗീകാരത്തിന് സർക്കാരിന് സമർപ്പിക്കും.
എം.നൗഷാദ്
ഫയർ ഫോഴ്സ് ഡയറക്ടർ (ടെക്‌നിക്കൽ)
സാമ്പിൾ ഉടനെ സമർപ്പിക്കും. സംഘടനയുടെ ആവശ്യത്തോട് ഡി.ജി
അനുകൂലമായാണ് പ്രതികരിച്ചത്. സർക്കാരിന്റെ അംഗീകാരം ഉടൻ ലഭിക്കും.
ആർ. അജിത് കുമാർ
കേരള ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന ജന.സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |