ന്യൂഡൽഹി: നിബന്ധനകളോടെ പഴ്സീൻ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ സുപ്രീം കോടതിയുടെ അനുമതി. തമിഴ്നാട് തീരദേശത്തു നിന്ന് 12 നോട്ടിക്കൽ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണ് പഴ്സീൻ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ അനുമതി നൽകിയത്. ഇതു സംബന്ധിച്ച് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിരോധനം ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് സുധാൻ ഷു ധൂലിയ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിബന്ധനകളോടെ അനുമതി നൽകിയത്. തമിഴ് നാട്ടിലെ സമുദ്രാതിർത്തിക്കപ്പുറത്തും പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിലുമാണ് അനുമതി. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്ന തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഉത്തരവെന്ന് ജസ്റ്റിസ് ബൊപ്പണ്ണ പറഞ്ഞു. ഹർജിയിൽ വിശദമായി പിന്നീട് വാദം കേൾക്കും. കഴിഞ്ഞ വർഷം ഫെബ്രുവരി 17 നാണ് പഴ്സീൻ വല ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്നത് നിരോധിച്ച് തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയത്.
പഴ്സീൻ വല
മത്സ്യബന്ധനത്തിന് പോകുന്ന 1972 ലെ മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്പ്മെന്റ് ആക്ടിന്റെ സെക്ഷൻ 11 പ്രകാരം രജിസ്റ്റർ ചെയ്ത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾക്ക് മാത്രമെ പഴ്സീൻ വല ഉപയോഗിക്കാനാകു. ബോട്ടുകളിൽ ജി.പി.എസ് സംവിധാനം നിർബ്ബന്ധമാണ്. അംഗീകൃത വെസൽ ട്രാക്കിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടുള്ള ബോട്ടുകളായിരിക്കണം. ഫിഷറീസ് വകുപ്പ്, മറൈൻ പൊലീസ്, കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി എന്നിവയ്ക്ക് വി.ടി.എസിന്റെ കോഡ് നിർബ്ബന്ധമായും നൽകണം.
അനുമതി ഇങ്ങനെ
1. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മാത്രമെ പഴ്സീൻ വല ഉപയോഗിച്ച് മത്സ്യബന്ധനത്തിന് അനുമതിയുള്ളു. രാവിലെ എട്ടു മണിക്കും വൈകിട്ട് ആറു മണിക്കുമിടയിൽ മാത്രമെ മത്സ്യബന്ധനം പാടുള്ളു.
2. ബോട്ടിലുള്ള മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ഐ.ഡി കാർഡ് ഉണ്ടായിരിക്കണം. രജിസ്ട്രേഷൻ നമ്പർ പ്രാധാന്യത്തോടെ ബോട്ടിൽ പ്രദർശിപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |