കൊച്ചി: ഫാഷൻ ഡിസൈനറായ യുവതിയെ മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ തൃശൂർ പുറ്റക്കേര അഞ്ഞൂർ സ്വദേശി മാർട്ടിൻ ജോസഫ് ഉൾപ്പെടെ അഞ്ചു പ്രതികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കുറ്റപത്രം നൽകി. കേസിൽ അറസ്റ്റിലായ തൃശൂർ പാവറട്ടി വെൺമനാട് പറക്കാട്ട് ധനീഷ്, പുത്തൂർ കൈപ്പറമ്പ് സ്വദേശി ശ്രീരാഗ്, വേലൂർ മുണ്ടൂർ സ്വദേശി ജോൺ ജോയി എന്നിവരും ഒളിവിൽ കഴിയുന്ന പ്രിന്റോയുമാണ് മറ്റു പ്രതികൾ.
പൊലീസ് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ലൈംഗികമായി ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനുമാണ് മാർട്ടിൻ യുവതിയെ തടവിലാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാർട്ടിനാണ് യുവതിയെ ക്രൂരമായി ഉപദ്രവിച്ചത്. മറ്റു പ്രതികൾ ഇയാളെ ഒളിവിൽ പോകാനും കേസിൽ നിന്ന് രക്ഷപ്പെടാനും സഹായിച്ചു. ലൈംഗിക പീഡനം, തടവിലാക്കൽ, സ്ത്രീകൾക്കു നേരെയുള്ള അതിക്രമം, വഞ്ചന, ഭീഷണിപ്പെടുത്തൽ, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, തെളിവു നശിപ്പിക്കൽ, കുറ്റകൃത്യത്തിനുശേഷം ഒളിവിൽ പോകാൻ സഹായിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കണ്ണൂർ സ്വദേശിനിയായ 27 കാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടുവരെയുള്ള കാലയളവിലാണ് മുഖ്യപ്രതി മാർട്ടിൻ യുവതിയെ ഫ്ളാറ്റിൽ തടഞ്ഞുവച്ച് പീഡിപ്പിച്ചത്. ലൈംഗിക പീഡനത്തിനു പുറമേ ശാരീരികമായി ഉപദ്രവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |