തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്ന് സമാഹരിച്ച അയ്യായിരത്തോളം കോടി രൂപയിൽ 1030 കോടി രൂപ ചെലവാക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അക്കൗണ്ടിൽ കിടക്കുന്നു. പ്രളയദുരിതം കൊവിഡിൽ മുങ്ങിപ്പോയി. ദുരിതാശ്വാസനിധിക്ക് ഇപ്പോൾ തിരക്ക് വാക്സിൻ ചലഞ്ച് പിരിക്കാനും കൊവിഡിനെ നേരിടാനുമാണ്.
സെക്രട്ടേറിയറ്റിനടുത്തുള്ള എസ്.ബി.ഐ ബാങ്കിൽ പ്രത്യേക അക്കൗണ്ടിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ് അക്കൗണ്ടിന്റെ ഉടമ. അദ്ദേഹമാണ് ചെക്ക് ഒപ്പിട്ട് പണം നൽകുന്നത്. റവന്യൂവകുപ്പിൽ നിന്ന് ഉത്തരവില്ലാതെ അദ്ദേഹത്തിന് ചെക്ക് ഒപ്പിടാനാവില്ല.
2018ലെ പ്രളയത്തിലും 2019ൽ പ്രളയസമാന സാഹചര്യത്തിലും സാലറിചലഞ്ചായി ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും പണം പിരിച്ചു. നാട്ടുകാരും കോർപറേറ്റുകളും സഹായിച്ചു. മദ്യത്തിന്റെ സെസും ഉത്സവബത്തയും പ്രളയസഹായത്തിന് വകമാറ്റി. ആകെ ലഭിച്ചത് 4912.45 കോടി രൂപ. ഇതിൽ കഴിഞ്ഞ വർഷം മാർച്ച് വരെ ചെലവാക്കിയത് 3881.94 കോടി രൂപ. പിന്നീട് അനക്കമില്ല. 1030.51കോടി ചെലവാക്കാത്തതിന് ഒരു ന്യായീകരണവും സർക്കാരിന് പറയാനില്ല. ഇപ്പോൾ ഇൗ അക്കൗണ്ടിൽ വരുന്നതും പോകുന്നതും കൊവിഡ് ചെലവ് മാത്രം. വാക്സിൻ ചലഞ്ചിലേക്ക് ഇതുവരെ 774.38 കോടി രൂപ വന്നു.
പ്രളയത്തിന്റെ ചെലവ് നിറുത്തിയത് ജനങ്ങളെല്ലാം പ്രളയ ദുരിതത്തിൽ നിന്ന് കരകയറിയത് കൊണ്ടാണോ, പദ്ധതികൾ ഇല്ലാത്തതിനാലാണോ എന്ന് വ്യക്തമല്ല. കളക്ടർമാർ റിപ്പോർട്ട് നൽകാത്തതുകൊണ്ടാണ് കൂടുതൽ ചെലവുകൾ വരാത്തതെന്നാണ് അനൗദ്യോഗിക വിശദീകരണം.
പ്രളയദുരിതാശ്വാസം വരവ്
സാലറി ചലഞ്ച്, ഉത്സവബത്ത 1347.58കോടി
ജനങ്ങളിൽ നിന്നും വിദേശത്തുനിന്നും 3149.02കോടി
മദ്യത്തിന്റെ സെസ് 308.68കോടി
മറ്റ് വിഭാഗം 107.17കോടി
ആകെ 4912.45കോടി
പ്രളയദുരിതാശ്വാസം ചെലവ്
വീടും സ്ഥലവും നഷ്ടമായവർക്ക് 2538.90കോടി
കർഷകർക്ക് 54കോടി
ഭക്ഷ്യകിറ്റ് വിതരണം 94.32കോടി
ചെറുകിട വ്യവസായികൾക്ക് 19.16കോടി
വ്യാപാരികൾക്ക് 5.4കോടി
കുടുംബശ്രീ വഴി 261.06കോടി
മറ്റ് സഹായങ്ങൾ 909.10കോടി
ആകെ 3881.94കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |