തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ ഒഴിവ് പരിശോധനയെ ബാധിച്ചിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ വിനോദ് അറിയിച്ചു. 140 നിയമസഭാ മണ്ഡലങ്ങളിലും ജില്ലാ കാര്യാലയങ്ങളിലുമായി 160 ഭക്ഷ്യസുരക്ഷാ ഓഫീസർ തസ്തികകളാണ് നിലവിലുള്ളത്. തസ്തികമാറ്റം വഴി മറ്റ് സർക്കാർ ജോലികൾ സ്വീകരിച്ചതിനാലും ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർമാരായി സ്ഥാനക്കയറ്റം ലഭിച്ചതിനാലും ഉണ്ടായ ഒഴിവുകൾ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തസ്തികകൾ പി.എസ്.സി നേരിട്ടുള്ള നിയമനത്തിനായി മാറ്റിവച്ചിട്ടുള്ളതാണ്. 41 ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ കുറവുണ്ടെങ്കിലും നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അധികച്ചുമതല നൽകി പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം 4,450 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിനുപുറമേ 8 മൊബൈൽ ലാബുകളിലായി പരിശോധന, ബോധവത്കരണം, മായം പെട്ടെന്ന് കണ്ടെത്തുന്നതിനുള്ള ക്വിക്ക് ഡിറ്റക്ഷൻ ടെസ്റ്റ്, പരിശീലനം എന്നിവയുടെ ഭാഗമായി 2,525 സാമ്പിളുകൾ ശേഖരിക്കുകയും അവയിൽ 8,300 പരാമീറ്ററുകൾ പരിശോധിക്കുകയും ചെയ്തു. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ആഹാരത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പരിശോധനകളും നിയമപരമായ നടപടികളും സ്വീകരിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |