തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ ആവശ്യത്തിന് ഫുഡ് ഇൻസ്പെക്ടർമാർ ഇല്ലാത്തതിനാൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ താളംതെറ്റി.
140 നിയമസഭാ മണ്ഡലങ്ങളിലും ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസിലും മൊബൈൽ ലാബുകളിലുമായി 160 ഓളം ഫുഡ് ഇൻസ്പെക്ടർമാരെയാണ് വേണ്ടത്. ഇതിൽ മണ്ഡലങ്ങളിലെ 54ഉം ജില്ലാ ഓഫീസുകളിലെയും മൊബൈൽ ലാബുകളിലെയും എട്ടും ഉൾപ്പെടെ 62 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
പതിന്നാല് ജില്ലകളിലും മൊബൈൽ ലാബ് ഉണ്ടെങ്കിലും എട്ടെണ്ണം ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ വിശ്രമത്തിലാണ്. ചെക്ക് പോസ്റ്റുകളിലെയും ജില്ലകളിലെ മാർക്കറ്റുകൾ, ടൗൺഷിപ്പുകൾ എന്നിവിടങ്ങളിലെയും പരിശോധനയ്ക്കാണ് മൊബൈൽ ലാബുകൾ ഉപയോഗിച്ചിരുന്നത്.
സ്ഥാനക്കയറ്റവും മറ്റ് വകുപ്പുകളിൽ ഗസറ്റഡ് തസ്തികകളിൽ നിയമനം ലഭിച്ചവർ പോയതുമാണ് പ്രതിസന്ധിക്ക് കാരണം. ഏഴുമാസത്തിനകമാണ് ഇത്രയും തസ്തികകൾ ഒഴിഞ്ഞത്. ഇതോടെ മണ്ഡലങ്ങളിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, കടകൾ, മാർക്കറ്റുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ ആഴ്ചതോറും നടത്തിവന്ന പരിശോധനകൾ നിലച്ചു. ഈ പഴുതിൽ ഭക്ഷ്യവസ്തുക്കളിൽ കൃത്രിമവും പഴകിയ ആഹാരസാധനങ്ങളുടെ വിൽപ്പനയും തുടങ്ങിയിട്ടുണ്ട്.
ഓണം, ശബരിമല മണ്ഡലകാലം, ക്രിസ്തുമസ്, പുതുവർഷം, വിഷു - റംസാൻ - ഈസ്റ്റർ തുടങ്ങിയ ആഘോഷവേളകളിലെല്ലാം ഭക്ഷ്യ സുരക്ഷാ പരിശോധന കാര്യക്ഷമമായി നടക്കേണ്ടതായിരുന്നു. വേനൽക്കാലം ശീതള പാനീയങ്ങളുടെയും സർബത്തുകളുടെയും കച്ചവടക്കാലമാണ്. ശുദ്ധമായ വെളളവും ആരോഗ്യത്തിന് ഹാനികരമല്ലാത്ത ചേരുവകളുമാണോ ഇതിൽ ഉപയോഗിക്കുന്നതെന്ന് മുൻവർഷങ്ങളിൽ പരിശോധിച്ചിരുന്നു. രാസവസ്തുക്കൾ കലർത്തിയ പാലും മത്സ്യവും അതിർത്തി വഴി കടത്തുന്നത് തടയാനുള്ള പരിശോധനയും ഫലപ്രദമല്ല.
........................................................
ഫുഡ് ഇൻസ്പെക്ടർമാരുടെ ഒഴിവുകൾ സർക്കാരിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനത്തിനുളള നടപടികൾ ആരംഭിച്ചു. ഇന്റർവ്യൂ കഴിഞ്ഞാൽ ആഴ്ചകൾക്കകം നിയമനം നടത്താമെന്നാണ് കരുതുന്നത്.
മോനി.എം, ഡെപ്യൂട്ടി ഡയറക്ടർ,ഭക്ഷ്യ സുരക്ഷാവകുപ്പ് , തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |