കണ്ണൂർ: ചാലാട് കുഴിക്കുന്നിൽ ഒൻപത് വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്ന സംഭവത്തിൽ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിക്കുന്ന് റോഡിലെ രാജേഷ്- വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. അമ്മ വാഹിദ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് മരുന്നുകഴിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. അമ്മയും മകളുമുള്ള മുറി ഏറെനേരം അടച്ചനിലയിൽ കണ്ടതോടെ രാജേഷ് നാട്ടുകാരുടെ സഹായത്തോടെ വാതിൽ ചവിട്ടിതുറക്കുകയായിരുന്നു. കിടക്കയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തെ തുടർന്ന് രാജേഷ് ടൗൺ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
വാഹിദയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അസുഖബാധിതയായ തന്റെ മരണശേഷം മകൾ തനിച്ചാകുമെന്ന ചിന്തയെതുടർന്നാണ് കൊന്നതെന്ന് വാഹിദ പൊലീസിനോട് പറഞ്ഞു. ഗൾഫിലായിരുന്ന രാജേഷ് നാട്ടിലെത്തിയശേഷമാണ് ഏകമകൾക്കും ഭാര്യക്കുമൊപ്പം കുഴിക്കുന്നിലെ വീട്ടിൽ താമസം തുടങ്ങിയത്. തലശേരി സ്വദേശിയായ വാഹിദയുടെ കുടുംബം വർഷങ്ങളായി കുടകിലാണ് താമസം. കുട്ടിയുടെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |