പാലക്കാട്: ഹേമാംബിക നഗർ ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ച് രണ്ട് പുലിക്കുഞ്ഞുങ്ങളെ അതിനുള്ളിൽ വച്ചെങ്കിലും കൂട്ടിൽപ്പെടാതെ ഒരു കുഞ്ഞിനെ അമ്മപ്പുലി എടുത്തുകൊണ്ടുപോയി. കഴിഞ്ഞദിവസം രാത്രി 12.20 ഓടെയാണ് അമ്മപ്പുലി എത്തിയത്. പ്രദേശത്ത് സ്ഥാപിച്ച സി.സി ടി.വി കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു. കൂട്ടിൽ അകപ്പെടാതെ വളരെ സൂക്ഷ്മമായി മുൻകാലുകൾകൊണ്ട് കുഞ്ഞിനെ കിടത്തിയിരുന്ന ബോക്സ് നീക്കിയാണ് എടുത്തുകൊണ്ടുപോയത്. വനം വകുപ്പ് ഓഫീസിലേക്ക് മാറ്റിയ രണ്ടാമത്തെ കുഞ്ഞിനെ അമ്മപ്പുലി വീണ്ടും വരുമെന്ന പ്രതീക്ഷയിൽ ഇന്നലെ രാത്രി വീണ്ടും കൂട്ടിനുള്ളിൽവച്ചു.
കഴിഞ്ഞ ദിവസം സ്ഥാപിച്ച ചെറിയ കൂട്ടിൽ പുലി കയറാതിരുന്നതിനാൽ വലിയ കൂട് സ്ഥാപിച്ചിരുന്നു. ഇതിനകത്തും അമ്മപ്പുലി കയറാതിരുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കി. ഇനിയുള്ള പുലിക്കുഞ്ഞിനും കുപ്പിയിലാക്കി ആട്ടിൻപാലാണ് നൽകുന്നത്. ഇണക്കമില്ലാത്തതിനാൽ പാൽ നൽകുന്നത് പ്രയാസകരമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രസവിച്ച് 15 ദിവസം മാത്രം പ്രായമായതിനാൽ മറ്റു ഭക്ഷണങ്ങൾ നൽകാനാവില്ല. രണ്ടാമത്തെ കുഞ്ഞിനെ എടുക്കാൻ അമ്മപ്പുലി വരുമ്പോൾ കൂട്ടിൽ കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. അമ്മപ്പുലിയെ പിടികൂടി കുഞ്ഞുങ്ങൾക്കൊപ്പം കാട്ടിൽ വിടാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഒരു കുഞ്ഞിനെ കൊണ്ടുപോയതിനാൽ അടുത്ത ദിവസം അമ്മപ്പുലി കുടുങ്ങിയാലും ആ കുഞ്ഞിനെ കണ്ടെത്തേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |