തൃശൂർ: സി.ഐ.ടി.യു വിട്ട തൊഴിലാളി ജീവനൊടുക്കിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കോലഞ്ചേരി സജി (39) ജീവനൊടുക്കിയത് സി.പി.എം നേതാക്കളുടെ വധഭീഷണിയെ തുടർന്നാണെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നാണ് സജിയുടെ സഹോദരൻ ബിജു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.ജി.ഗംഗാധരനും ലോക്കൽ സെക്രട്ടറി എം.ബാലകൃഷ്ണനും ഭീഷണിപ്പെടുത്തിയെന്നാണ് സജിയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. ഇവരുടെ പേര് വ്യക്തമായിട്ടില്ല. പൊലീസ് പരാതി സ്വീകരിച്ചെങ്കിലും രസീത് നൽകിയില്ലെന്ന് വീട്ടുകാർ കുറ്റപ്പെടുത്തിയിരുന്നു. ഞായറാഴ്ചയാണ് സജിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നേതാക്കൾ അനധികൃതമായി പണപ്പിരിവ് നടത്തുന്നതിനെയും പരിക്കേറ്റ തൊഴിലാളിക്ക് വേണ്ടി പിരിച്ച തുക തിരിമറി ചെയ്യുന്നതിനെയും ചോദ്യം ചെയ്തതാണ് ഭീഷണിക്ക് കാരണമെന്ന് സജിയുടെ വീട്ടുകാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |