തിരുവനന്തപുരം: സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫ് അംഗം ചമഞ്ഞ് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടി. പ്രവീൺ ബാലചന്ദ്രനെന്ന് പരിചയപ്പെടുത്തിയ ഇയാൾ
കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറുടെ ഫോൺ നമ്പർ തേടിപ്പിടിച്ച് നേരിട്ട് വിളിച്ചപ്പോഴാണ് സ്പീക്കർ എം.ബി. രാജേഷ് കഴിഞ്ഞ ദിവസം വിവരമറിഞ്ഞത്. ഇതേത്തുടർന്ന് സ്പീക്കറുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. പൊലീസ് അന്വേഷണത്തിൽ കോട്ടയം നഗരത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തി. ലോഡ്ജിലെത്തിയപ്പോഴേക്കും ഇയാൾ ഫോൺ സ്വിച്ച് ഒാഫ് ചെയ്ത് മുങ്ങി.
വൈകാതെ തന്നെ ഇയാൾ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം. പുതിയ മന്ത്രിസഭാംഗങ്ങളുടെ പേഴ്സണൽ സ്റ്റാഫ് നിയമനം നടന്നുവരുന്നതേയുള്ളൂ. പുതിയ സ്റ്റാഫംഗങ്ങളെ പലർക്കും അറിയാത്ത സാഹചര്യം മുതലെടുത്താണ് തട്ടിപ്പുസംഘങ്ങൾ സജീവമായിരിക്കുന്നതെന്നാണ് വിവരം.
സർക്കാർ ജോലി വാഗ്ദാനം ചെയ്തുള്ള ഇത്തരം തട്ടിപ്പിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |