തൃശൂർ: കരുവന്നൂരിന് പിന്നാലെ, സി.പി.എം ഭരിക്കുന്ന തൃശൂരിലെ മൂസ്‌പെറ്റ് സഹകരണ ബാങ്കിൽ ഭൂമിയുടെ മതിപ്പ് വില അനിമതമായ നിരക്കിൽ കൂട്ടിക്കാണിച്ച് ഭരണ സമിതി അംഗങ്ങൾ 13 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് അസിസ്റ്റന്റ് രജിസ്ട്രാറാണ് റിപ്പോർട്ട് നൽകിയത്.
തൃശൂർ നഗരത്തിൽ ചേലക്കോട്ടുകര റോഡിൽ പ്രവർത്തിക്കുന്ന തൃശൂർ മൂസ്‌പെറ്റ് സഹകരണ ബാങ്കിൽ സഹകരണ രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ട് നൽകിയതിനൊപ്പം മൂസ്‌പെറ്റ് ബാങ്കിന്റെ ക്രമക്കേടും ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. എട്ട് മാസം മുമ്പാണ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ മൂസ്‌പെറ്റ് ബാങ്കിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.
ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്താണ് പല വായ്പകളും നൽകിയത്. ഭരണസമിതി അംഗങ്ങളും ബന്ധുക്കളും അനധികൃതമായി വായ്പ തരപ്പെടുത്തി. ഭൂമി വില ഉയർത്തിക്കാണിച്ച് വായ്പ സ്വന്തമാക്കി. സെന്റിന് 20,000 രൂപ മതിപ്പുവിലയുള്ള ഭൂമിക്ക് ഒരു ലക്ഷം രൂപയുടെ മൂല്യം കാണിച്ചാണ് വായ്പ നൽകിയത്. ഒരേ ഭൂമിയുടെ ഈടിൽ രണ്ടും മൂന്നും വായ്പകൾ അനുവദിച്ചു. അത് തിരിച്ചടയ്ക്കാതെ കിട്ടാക്കടമായി. 38 ലക്ഷം രൂപ അറ്റാദായമുണ്ടായിരുന്ന ബാങ്ക് 13 കോടിയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതായി രജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ക്രമക്കേടിനെ കുറിച്ച് സി.പി.എം നിയോഗിച്ച അന്വേഷണ സംഘം റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
കാരമുക്ക് സഹ. ബാങ്ക് പടിയം ബ്രാഞ്ചിൽ
ലക്ഷങ്ങളുടെ വ്യാജ സ്വർണ്ണപ്പണയത്തട്ടിപ്പ്
കാഞ്ഞാണി: കാരമുക്ക് സർവീസ് സഹകരണ ബാങ്ക് പടിയം ബ്രാഞ്ചിൽ 36.5 ലക്ഷത്തിന്റെ വ്യാജസ്വർണ്ണത്തട്ടിപ്പ് കണ്ടെത്തി. ബാങ്ക് മാനേജരെ സസ്പെൻഡ് ചെയ്തു. ബാങ്ക് അധികൃതരുടെ നിർദ്ദേശപ്രകാരം നടത്തുന്ന പരിശോധനകളുടെ ഭാഗമായി പണ്ടപ്പണയം അപ്രൈസർ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം പണയം വച്ച് പടിയം സ്വദേശി തേക്കാനത്ത് ടി.ആർ. ആന്റോ 36,57,000രൂപ തട്ടിയതായി കണ്ടെത്തിയത്. 2021 ഫെബ്രുവരി 9 മുതൽ 22 തവണകളായി മുക്കുപണ്ടം പണയം വച്ചു.
പ്രതിക്കെതിരെ അന്തിക്കാട് പൊലീസിൽ പരാതി നൽകി.
ബാങ്കിന് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിനായി പ്രതിയുടെ ഒളരിയിലെ വീടും സ്ഥലവും പടിയത്തെ സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികൾ പൂർത്തീകരിച്ചു. ബാങ്ക് ഇടപാടുകാരും നിക്ഷേപകരും ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക് പ്രസിഡന്റ് ടി.ഐ. ചാക്കോ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |