ആക്ഷൻ കൗൺസിൽ ഹൈക്കോടതിയിലേക്ക്
തൃശൂർ/ചാലക്കുടി: നിക്ഷേപ തട്ടിപ്പ് കേസിൽ കഴിഞ്ഞദിവസം മുംബയ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായ ഫിനോമിനൽ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ എൻ.കെ. സിംഗിനെ (55) സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി 684 കോടിയുടെ തട്ടിപ്പാണ് നടത്തിയത്. യു.കെയിലും അമേരിക്കയിലും ഒളിവിലായിരുന്ന സിംഗ് മുംബയിലെ നക്ഷത്ര ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്.
ചാലക്കുടി, പെരുമ്പാവൂർ, അങ്കമാലി, കായംകുളം തുടങ്ങിയ സ്ഥലങ്ങളിലായി 132 കേസുകൾ സിംഗിനെതിരെയുണ്ട്. നാണക്കേടോർത്ത് പരാതി നൽകാത്തവർ ധാരാളമുണ്ടെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു. ചാലക്കുടി, ഇരിങ്ങാലക്കുട, മാള മേഖലകളിലായി മാത്രം 200 കോടിയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. 5,000 ഓളം പേർ പരാതിയുമായി രംഗത്തെത്തിയിരുന്നു. സ്വത്ത് കണ്ടുകെട്ടി പണം വീണ്ടെടുക്കുന്നത് ഏറെ ക്‌ളേശകരമാകുമെന്നതിനാൽ 15,000 ലേറെപ്പേരുടെ 300 കോടിയിലേറെ രൂപ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ പൊലീസിനില്ല. പണം തിരികെക്കിട്ടാൻ എണ്ണൂറോളം പേർ അടങ്ങിയ ആക്ഷൻ കൗൺസിൽ ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. തട്ടിപ്പ് പുറത്തുവന്നപ്പോഴും ഇവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഒന്നരപ്പതിറ്റാണ്ട് മുൻപ് ആട്, തേക്ക്, മാഞ്ചിയം നിക്ഷേപ പദ്ധതിയിലൂടെയാണ് ഫിനോമിനൽ ഗ്രൂപ്പ് വേരുറപ്പിച്ചത്. 10,000 രൂപ നിക്ഷേപിച്ചാൽ 20,000 തിരിച്ചുകൊടുക്കുന്ന പദ്ധതി പൊളിഞ്ഞതോടെ ഫിനോമിനൽ ഹെൽത്ത് കെയർ അവതരിപ്പിച്ചു. മാസത്തിൽ രണ്ടു വിനോദയാത്രകളും ആകർഷകമായ സമ്മാനങ്ങളും നൽകി നിക്ഷേപകരെ കൂട്ടി. സമാനമായ അഞ്ച് സ്‌കീമും തുടങ്ങി.
തട്ടിപ്പ് പുറത്തായതോടെ കമ്പനി ചെയർമാൻ എൻ.കെ. സിംഗും സംഘവും മുങ്ങി. സിംഗിന് പുറമേ കൊരട്ടി സ്വദേശി കെ.ഒ. റാഫേൽ, തെക്കേമഠത്തിൽ ശ്രീധരൻ നായർ, സെബാസ്റ്റ്യൻ മാളിയേക്കൽ, ബിനോയ് റാഫേൽ, എൻ.എൻ. സുനിലാൽ, കെ.എ. ജിഫി എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അന്വേഷണത്തിനിടെ ഒരാൾ മരിച്ചു. മറ്റുള്ളവർ ഒളിവിലാണ്. കമ്പനി എം.ഡി, മാനേജർ, നാല് ഡയറക്ടർമാർ, ഡിവിഷൻ മാനേജർ എന്നിവർ അറസ്റ്റിലായിരുന്നു.
ഭൂമി വാങ്ങിക്കൂട്ടി
തട്ടിപ്പിലൂടെ കിട്ടിയ പണം കൊണ്ട് ഭൂമി വാങ്ങാനായിരുന്നു സിംഗ് ശ്രമിച്ചത്. വൻകിട കെട്ടിടങ്ങൾ ദക്ഷിണേന്ത്യയിൽ പലയിടങ്ങളിലും പണിതു. ചാലക്കുടി പേരാമ്പ്രയിൽ 18.5 ഏക്കർ, മഹാരാഷ്ട്രയിലെ മുർബാദിൽ 30 ഏക്കർ, മഹാബലീശ്വറിൽ 40 ഏക്കർ എന്നിങ്ങനെ ഭൂമി വാങ്ങിക്കൂട്ടി. കമ്പനിയുടെയും മേധാവികളുടെയും പേരിലുള്ള സ്വത്തുക്കൾ ക്രൈംബ്രാഞ്ച് മരവിപ്പിച്ചിരുന്നു. ഫിനോമിനൽ ഹൗസിംഗ് ഫിനാൻസ്, ഇൻഡസ്ട്രീസ്, ഹെൽത്ത് കെയർ, ഹെൽത്ത് കെയർ മലയാളി, എസ്.എൻ.കെ ഗ്രൂപ്പ്, എസ്.എൻ.കെ ഗ്രൂപ്പ് ഒഫ് കമ്പനീസ് തുടങ്ങിയ പേരുകളിൽ ഫിനോമിനലിന് കീഴിൽ കമ്പനികളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |