കോഴിക്കോട്: മഹാമാരിയിൽ മരിച്ചവരുടെ സംസ്കാരം നിയോഗമായി ഏറ്റെടുക്കുമ്പോൾ കോഴിക്കോട് അത്താണിക്കൽ സ്വദേശി രഞ്ജിത്ത് കരുതിയിരുന്നില്ല,1500 ജീവിതങ്ങൾക്ക് തന്റെ കൈകൊണ്ട് മണ്ണിലേക്ക് മടക്കയാത്ര ഒരുക്കേണ്ടിവരുമെന്ന്. മുമ്പൊരിക്കലും കാണാത്ത, വ്യത്യസ്ത ജാതിയിലും മതത്തിലുംപെട്ടവരുടെ മൃതശരീരങ്ങൾ അവർ വിശ്വസിച്ചിരുന്ന ആചാരക്രമമനുസരിച്ചാണ് കോഴിക്കോട് കോർപ്പറേഷന്റെ ഡെത്ത് മാനേജ്‌മെന്റ് സ്ക്വാഡ് അംഗമായ ഈ 38കാരന്റെ നേതൃത്വത്തിൽ സംസ്കരിച്ചത്. വിവിധ മതങ്ങളുടെ അന്ത്യകർമ്മച്ചടങ്ങുകൾ പഠിച്ചാണ് നിർവഹിക്കുന്നത്.
കൊവിഡ് സംഹാരതാണ്ഡവമാടിയ നാളുകളിൽ സ്വന്തം മക്കൾക്ക് ഒരുമ്മ നൽകാനാവാതെ, ഭാര്യയോടും അമ്മയോടും മനസുതുറക്കാനാവാതെ, വീടിനെ മറന്ന് രഞ്ജിത്ത് നാടിന് തുണയായി. ഓരോ ദിവസവും മറ്റുളളവരുടെ വേദനകൾ ഏറ്റുവാങ്ങി. 22 മൃതദേഹങ്ങൾ സംസ്കരിച്ച ദിവസംപോലും ഉണ്ടായിട്ടുണ്ട്. എന്നിട്ടും തന്നെ കൊവിഡ് ബാധിക്കാത്തത് നിയോഗമെന്ന് രഞ്ജിത്ത് പറയുന്നു. ഒടുവിൽ നിപ ബാധിച്ച് വിദ്യാർത്ഥി മരിച്ചപ്പോഴും ആരോഗ്യവകുപ്പിന്റെ വിളി വന്നത് രഞ്ജിത്തിനാണ്.
കോഴിക്കോട് കോർപ്പറേഷനാണ് രഞ്ജിത്തിന് താമസവും ഭക്ഷണവുമെല്ലാം ഒരുക്കുന്നത്. ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ്, സന്നദ്ധപ്രവർത്തകരായ നൈനാംവളപ്പ് അബ്ദുറഹിമാൻ, അമീർ സുഹൈൽ, സിബിൻ എന്നിവരും സ്ക്വാഡിലുണ്ട്. പാലിയേറ്റീവ് ഡ്രൈവറായാണ് രഞ്ജിത്തിന്റെ കൊവിഡ് സേവന തുടക്കം. പിന്നീട് സംസ്കാര ചുമതല അദ്ദേഹത്തിലേക്കെത്തി. ജിൻഷയാണ് രഞ്ജിത്തിന്റെ ഭാര്യ. ഏഴാംക്ലാസുകാരിയായ ശ്രീലക്ഷ്മിയും മൂന്നാം ക്ലാസുകാരിയായ ശ്രീനന്ദയുമാണ് മക്കൾ.
പൊതുപ്രവർത്തനത്തിൽ സജീവമായ രഞ്ജിത്ത് ഡി.വൈ.എഫ്.ഐ കോഴിക്കോട് നോർത്ത് ബ്ലോക്ക് കമ്മിറ്റി അംഗം, പുതിയങ്ങാടി മേഖല ജോ.സെക്രട്ടറി,സി.പി.എം ബ്രാഞ്ച് അംഗം സി.ഐ.ടി.യു പാലിയേറ്റീവ് ഡ്രൈവേഴ്സ് ജില്ല സെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നു.
" മരിച്ചവരുടെ മകനായും സഹോദരനായുമെല്ലാം വേഷമിട്ടു. ഈ മഹാമാരി തുടച്ചു നീക്കും വരെ ജീവനുള്ള കാലത്തോളം പ്രയാസങ്ങളെ അതിജീവിച്ച് ഇതിൽ ഉറച്ചു നിൽക്കും. ഒരുപാട് രാത്രികൾ ഉറക്കം കെടുത്തുമെങ്കിലും ഈ നിയോഗം ഞാൻ നിറവേറ്റും' - രഞ്ജിത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |