ആലപ്പുഴ: ജില്ലകളിലെ തിരഞ്ഞെടുപ്പ് അവലോകനങ്ങൾക്ക് മുഖ്യ പരിഗണന നൽകി സി.പി.എം സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരാനിരിക്കെ മുതിർന്ന നേതാവ് ജി.സുധാകരനെതിരെ ആലപ്പുഴയിലെ ചില സി.പി.എം നേതാക്കൾ നടത്തുന്ന ഗൂഢനീക്കങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന വിമർശനങ്ങളിലും അണികളിൽ പ്രതിഷേധം ശക്തമാകുന്നു.
ആലപ്പുഴയിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ തന്നെ വേട്ടയാടുന്നുവെന്ന തുറന്നുപറച്ചിലിനും നിയമസഭാ തിരഞ്ഞെടുപ്പിനും ശേഷമാണ് എല്ലാ അതിരുകളും കടന്നുള്ള ആക്രമണം. സുധാകരൻ പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും അസ്വസ്ഥനാണെന്ന് അറിയുന്നു. തിരഞ്ഞെടുപ്പുകാലത്ത് സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടെ സജീവമായിരുന്നില്ലെന്നാണ് ചിലർ ആരോപണമുന്നയിച്ചത്. ഇത് ജില്ലാ നേതൃത്വം തള്ളിയിട്ടുണ്ട്.
ആലപ്പുഴ നഗരസഭയിലെ 27 വാർഡുകളിൽ 6200 വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണിക്ക് ലഭിച്ചിരുന്നു. എന്നാൽ, ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന നഗരസഭയിലെ 25 വാർഡുകളിൽ 1400 വോട്ടുകൾക്ക് ഇടതുമുന്നണി പിന്നാക്കം പോയി. എന്നിട്ടും ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കൊപ്പം തോമസ് ഐസക് പ്രവർത്തിച്ചതുപോലെ അമ്പലപ്പുഴയിൽ സുധാകരൻ പ്രവർത്തിച്ചില്ലെന്നായിരുന്നു ഒരു നേതാവിന്റെ ആരോപണം.
തിരഞ്ഞെടുപ്പിൽ സുധാകരൻ സജീവമായിരുന്നെന്ന റിപ്പോർട്ടാണ് അമ്പലപ്പുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പാർട്ടിക്ക് നൽകിയത്. ഇതെല്ലാം മറച്ചുവച്ചാണ് ചിലരുടെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |