ജസ്റ്റിസ് സുധീന്ദ്രകുമാർ 30ന് വിരമിക്കും
തിരുവനന്തപുരം: 'ക്ലാസ്‌മേറ്റ്സ്' ആണ് ഇവർ ആറുപേർ. എല്ലാവരും ഹൈക്കോടതി ജഡ്ജിമാർ. ജസ്റ്റിസുമാരായ എ.എം. ഷഫീഖ്, സി.കെ. അബ്ദുൾ റഹിം, വി.കെ. മോഹനൻ, ബി. സുധീന്ദ്രകുമാർ, പി.വി. ആശ, ആർ. രാമചന്ദ്രമേനോൻ.
ജസ്റ്റിസുമാരായ ഷഫീഖും അബ്ദുൾ റഹിമും മോഹനനും വിരമിച്ചു. അവശേഷിക്കുന്നവരിൽ സുധീന്ദ്രകുമാർ ഈ മാസം 30ന് വിരമിക്കും. 31ന് പി.വി. ആശയും. ഛത്തിസ്ഗഢ് ചീഫ് ജസ്റ്റിസായ രാമചന്ദ്രമേനോനും 31ന് വിരമിക്കേണ്ടതാണെങ്കിലും സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയാൽ അദ്ദേഹം തുടരും. അപ്പോൾ പഴയ സഹപാഠികളിൽ സർവീസിൽ അവശേഷിക്കുന്ന ഏകയാളാവും രാമചന്ദ്രമേനോൻ.
ഒരുമിച്ച് പഠിച്ച്, പല കാലങ്ങളിൽ പല തലങ്ങളിലൂടെ സഞ്ചരിച്ച് അവസാനം ഒരുമിച്ച് ഹൈക്കോടതിയിൽ ന്യായാധിപന്മാരായി ഇരിക്കാൻ ഭാഗ്യമുണ്ടായ അപൂർവം വ്യക്തികളാണ് ഇവർ. 1979- 82 കാലത്താണ് എറണാകുളം ഗവ. ലോ കോളേജിൽ ഇവർ ഒരുമിച്ച് നിയമപഠനം നടത്തിയത്. ജസ്റ്റിസ് സുധീന്ദ്രകുമാർ ഒഴിച്ചെല്ലാവരും നേരിട്ടാണ് ഹൈക്കോടതിയിൽ ജഡ്ജിമാരായത്. സുധീന്ദ്രകുമാർ വിവിധ ജില്ലാ കോടതികളിലും വിജിലൻസ് കോടതിയിലുമടക്കം ന്യായാധിപനായ ശേഷമാണ് ഹൈക്കോടതിയിലെത്തിയത്.
രാഷ്ട്രീയപക്ഷപാതിത്വം തൊട്ടുതീണ്ടാത്ത വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ ന്യായാധിപനാണ് സുധീന്ദ്രകുമാർ. ഹൈക്കോടതിയിൽ അടുത്തകാലത്ത് അദ്ദേഹം പുറപ്പെടുവിച്ച ഏറ്റവും സുപ്രധാനവിധിയാണ് പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ളത്. നീണ്ട ന്യായാധിപ കാലയളവിൽ രണ്ടു വധശിക്ഷകളും അദ്ദേഹത്തിന് വിധിക്കേണ്ടി വന്നിട്ടുണ്ട്.
28ന് അവസാനത്തെ സിറ്റിംഗും പൂർത്തിയാക്കി ഹൈക്കോടതിയുടെ പടിയിറങ്ങും. വിരമിക്കൽ ജീവിതത്തിലും വെറുതേയിരിക്കാൻ ആഗ്രഹമില്ല. അദ്ധ്യാപനവൃത്തിയിലേക്ക് തിരിയാനാണ് താത്പര്യം. ഇപ്പോൾ ബാർ കൗൺസിലിന്റെയും മറ്റും റിഫ്രഷ്മെന്റ് കോഴ്സുകളിൽ ക്ലാസ്സെടുക്കാൻ പോകുന്നുണ്ട്. സുധ എസ്. കുമാർ ആണ് ഭാര്യ. മൂത്ത മകൾ മേഘ എസ്. കുമാറും ഭർത്താവ് ആദർശ് എസ്.നായരും ഡോക്ടർമാരാണ്. ഇളയ മകൾ ഭാഗ്യ എസ്. കുമാർ ബി-ടെക് പഠനം പൂർത്തിയാക്കി.
" വിരമിച്ച ശേഷം രാഷ്ട്രീയനിയമനങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരു രാഷ്ട്രീയപക്ഷപാതിത്വവും ഇല്ലാത്തയാളാണ് ഞാൻ. എന്റെ വിധിന്യായങ്ങളിലും അത് പ്രകടമാണ്. ഇനിയേതെങ്കിലും രാഷ്ട്രീയനിയമനങ്ങൾ സ്വീകരിച്ചാൽ, ഭരിക്കുന്ന കക്ഷിയേതാണോ ആ കക്ഷിയുടെ ആളായി എന്നെ മുദ്ര കുത്തിയേക്കാം. അതൊഴിവാക്കണമല്ലോ... "-
-ജസ്റ്റിസ് സുധീന്ദ്രകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |