കൊച്ചി: ഗാന്ധിജിയെ കണ്ടത് ഇന്നലെ എന്നതുപോലെ... എല്ലാം ഓർമ്മയിലുണ്ട് പരമേശ്വരൻ മൂത്തതിന്. എറണാകുളം സന്ദർശനം കഴിഞ്ഞ് മടങ്ങാൻ ബോട്ട് ജെട്ടിയിൽ എത്തിയതായിരുന്നു ഗാന്ധിജി.
ആദ്യം പുറത്തൊന്നു തൊട്ടു. തൃപ്തിയായില്ല. ബോട്ടിലേക്ക് കയറവേ ഓടിച്ചെന്ന് കൈയിൽ അമർത്തി പിടിച്ചു. മഹാത്മജി എന്നെ നോക്കി പുഞ്ചിരിച്ചു. ആ ചിരി ഇന്നും ഓർമ്മയിലുണ്ട് ഒളിമങ്ങാതെ.
എറണാകുളം ശിവക്ഷേത്രത്തിനടുത്ത് പാലിയം റോഡിൽ നെന്മനശേരി ഇല്ലത്ത് ഇ.പി. പരമേശ്വരൻ മൂത്തതിന് 106 വയസായി. 1934 ജനുവരിയിൽ മൂത്തത് എസ്.ആർ.വി സ്കൂളിൽ പഠിക്കുമ്പോഴാണ് എറണാകുളത്ത് ഗാന്ധിജി എത്തിയത്. സ്കൂളിലേക്ക് പോകാതെ, നേരെ അദ്ദേഹത്തെ കാണാൻ പോയി. ഹരിജൻ ഫണ്ട് പിരിക്കുന്നതിനായിരുന്നു വരവ്. കഷ്ടിച്ച് 30 പേർ മാത്രമെ ഒപ്പമുണ്ടായിരുന്നുള്ളൂ. ബോട്ടിൽ കയറും മുമ്പായി ഗാന്ധിജിയെ തൊടാൻ എല്ലാവർക്കും അവസരം ലഭിച്ചിരുന്നു.
തിരികെ സ്കൂളിൽ എത്തിയപ്പോൾ എന്തോ ഭാഗ്യത്തിന് വൈകിയാണ് മൂന്നാം ബെല്ല് അടിച്ചത്. അതുകൊണ്ട് ഈ സാഹസം ആരും അറിഞ്ഞില്ല. വർഷങ്ങളോളം ആരോടും പറഞ്ഞതുമില്ല.
പരമേശ്വരൻ മൂത്തതിന്റെയും സുഭദ്ര മനയമ്മയുടെയും ആറുമക്കളിൽ അഞ്ചാമത്തെയാളാണ് പരമേശ്വരൻ. എറണാകുളം ശിവക്ഷേത്രത്തിൽ 69 വർഷം കാരായ്മക്കാരനായിരുന്നു. ക്ഷേത്രത്തിലെ സ്ഥാനപ്പേരാണ് മൂത്തത്.
വലിയ ആരാധകവൃന്ദം തന്നെയുണ്ട് മൂത്തതിന്. അതിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഉൾപ്പെടുന്നു. മൂത്തതിന് സച്ചിൻ 85-ാം പിറന്നാൾ ആശംസ വീഡിയോ സന്ദേശമായി അയച്ചത് വലിയ വാർത്തയായിരുന്നു.
സഹോദരപുത്രൻ ഹരിദാസിനൊപ്പമാണ് അവിവാഹിതനായ പരമേശ്വരൻ മൂത്തതിന്റെ താമസം. എറണാകുളം ശിവക്ഷേത്രത്തിൽ പുലർച്ചെ തൊഴാൻ പോകും. എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനും മൂത്തത് ഉണ്ടാകും. അൽപ്പം കേൾവിക്കുറവൊഴിച്ചാൽ ആരോഗ്യപ്രശ്നങ്ങളില്ല. വടിയും കുത്തി ഒറ്റയ്ക്കാണ് സഞ്ചാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |