തിരുവനന്തപുരം: ആർ ബാലകൃഷ്ണപിള്ളയുടെ കോടിക്കണക്കിനു സ്വത്തുക്കളിൽ അഞ്ചു സെന്റു പോലും തനിക്കു ലഭിച്ചിട്ടില്ലെന്നും വിൽപ്പത്രത്തിനു പിന്നിൽ ക്രമക്കേട് സംശയിക്കുന്നതായും മൂത്തമകൾ ഉഷ മോഹൻദാസ് പറയുന്നു. ഈ ആരോപണത്തിൽ കഴമ്പില്ലെന്നാണ് ഇളയ മകൾ ബിന്ദു ബാലകൃഷ്ണൻ പറയുന്നത്.
വിൽപ്പത്രത്തിൽ ഒരുപേജ് മാത്രമാണ് മൂത്ത മകളായ തനിക്കായി മാറ്റിവച്ചിരിക്കുന്നത്. എട്ടു പേജ് ബിന്ദുവിനും 14 പേജ് ഗണേശിനുമാണ്. അച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. അച്ഛന്റെ സഹായിയായിരുന്ന സാക്ഷി പ്രഭാകരന്റെ ആവേശം കാണുമ്പോൾ കാര്യങ്ങൾ വ്യക്തമാണ്. ഗണേശിനു വേണ്ടി പ്രവർത്തിക്കുന്ന സാക്ഷിയാണ് പ്രഭാകരൻ പിള്ളയെന്നും ഉഷ പറയുന്നു.
വിൽപ്പത്രത്തിലെ കൃത്രിമത്വത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. പ്രഭാകരൻപിള്ള പറയുന്ന കാര്യങ്ങളെല്ലാം കള്ളമാണ്. കുടുംബകാര്യങ്ങൾ പുറത്തുപറയരുതെന്നു കരുതിയാണ് ഇതുവരെ നിശബ്ദത പാലിച്ചത്. അച്ഛന്റെ വിൽപ്പത്രത്തിൽ തനിക്കു നൽകിയതായി പറയുന്ന എസ്റ്റേറ്റ് അമ്മയുടെ ഷെയറായി വർഷങ്ങൾക്കു മുൻപേ ലഭിച്ചതാണ്. അനുജത്തിക്കു തന്നെക്കാൾ വലിയ സ്വത്ത് അമ്മയുടെ ഷെയറായി ലഭിച്ചിട്ടുണ്ട്. ഇതിനു പ്രത്യേക വിൽപ്പത്രവുമുണ്ട്.
അടഞ്ഞ വിൽപ്പത്രമാണ് അച്ഛൻ ആദ്യം കൊല്ലം രജിസ്ട്രാർ ഓഫീസിൽ സമർപ്പിച്ചത്. അതിനെക്കുറിച്ച് മക്കളോട് പറഞ്ഞിരുന്നു. അതിലെ വിശദാംശങ്ങളും പറഞ്ഞു. എന്നാൽ ഗണേശ് ആ വിൽപ്പത്രത്തിൽ തൃപ്തനായിരുന്നില്ല. ഗണേശിന്റെ ആദ്യവിവാഹത്തിലെ മക്കളുടെ പേരിലും രണ്ടു പെൺമക്കളുടെ പേരിലും സ്വത്ത് എഴുതിയിരുന്നു.
പ്രഭാകരൻപിള്ളയുടെ നേതൃത്വത്തിലാണ് ആദ്യ വിൽപ്പത്രം തയ്യാറാക്കിയത്. അച്ഛനെ വല്ലാതെ സമ്മർദ്ദത്തിലാക്കി അത് റദ്ദാക്കി. കുറേകഴിഞ്ഞാണ് രണ്ടാമത്തെ വിൽപ്പത്രം തയ്യാറാക്കിയത്.
മൂന്നു മക്കളുള്ള അച്ഛൻ ഒരാളെ മാത്രം വിൽപ്പത്രത്തിൽ ഒഴിവാക്കില്ല. ബിന്ദുവിനു സ്വത്തു കിട്ടിയതിനാൽ ഗണേശിന്റെ കൂടെയാണ്. പ്രഭാകരൻപിള്ളയുടെ സഹായത്തോടെ ഗണേശ് നിർമ്മിച്ച വിൽപ്പത്രമാണിതെന്നും ഉഷ പറയുന്നു. വിൽപ്പത്രവുമായി ബന്ധപ്പെട്ട പരാതിയുമായി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെയും കോടിയേരിയെയും കണ്ടിരുന്നു. ഗണേശ്കുമാറിന് ആദ്യ ടേമിൽ മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ ഇത് കാരണമായെന്ന പ്രചാരണം ശക്തമാണ്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഉഷ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് ഗണേശിനെ പിന്തുണച്ച് ബിന്ദു രംഗത്തെത്തിയത്.
അസത്യ പ്രചാരണം: ഗണേശ് കുമാർ
സ്വത്ത് കാര്യത്തിൽ സത്യവിരുദ്ധമായതൊന്നും ചെയ്തിട്ടില്ലെന്നും മരിച്ചുപോയ അച്ഛനെയും കുടുംബത്തിനെയും വിവാദത്തിൽ വലിച്ചിഴയ്ക്കാൻ താത്പര്യപ്പെടുന്നില്ലെന്നും കെ.ബി. ഗണേശ് കുമാർ പറഞ്ഞു. തനിക്കെതിരെ ഇതിനു മുൻപും അസത്യപ്രചാരണം നടന്നിട്ടുണ്ട്. അതുപോലെയാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങളും.
കേരള കോൺഗ്രസ് ബിക്ക് രണ്ടാം പ്രാവശ്യം മന്ത്രിസ്ഥാനം നൽകിയത് എൽ.ഡി എഫാണെന്നും അതിൽ പാർട്ടിക്ക് പൂർണ സംതൃപ്തിയാണുള്ളതെന്നും ഗണേശ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
''വിൽപ്പത്രം അച്ഛന്റെ സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണ്. പൂർണ മനസോടെയാണ് വിൽപ്പത്രം എഴുതിയത്. ഗണേശ് ഇതിൽ ഇടപെട്ടിട്ടില്ല. മരിക്കുന്നതിനു തൊട്ടുമുൻപ് മാത്രമാണ് അച്ഛന് ഓർമ്മക്കുറവ് ഉണ്ടായിരുന്നത്. അതിനു മാസങ്ങൾക്കു മുൻപാണ് വിൽപ്പത്രം തയ്യാറാക്കിയത്.
-ബിന്ദു ബാലകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |