തിരുവനന്തപുരം: പാചക വാതക സബ്സിഡി കേന്ദ്ര സർക്കാർ പുനഃസ്ഥാപിക്കാൻ സാദ്ധ്യതയുണ്ടെങ്കിലും കൊവിഡ് പ്രതിസന്ധി കഴിയുംവരെ കാത്തിരിക്കേണ്ടിവരും. സബ്സിഡി പുനഃസ്ഥാപിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പെട്രോളിയം മന്ത്രി ഹർദീപ് എസ്.പുരി കേന്ദ്ര ധനവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് സാഹചര്യം മാറുമ്പോൾ പുനഃസ്ഥാപിക്കുമെന്ന സൂചനയാണ് ഓയിൽ കമ്പനികൾക്കു ലഭിച്ചിരിക്കുന്നത്. സബ്സിഡി നിറുത്തലാക്കുന്നതിനു മുമ്പുണ്ടായിരുന്ന നിലയിൽ പുനഃസ്ഥാപിക്കണമോ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരണമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
സമ്പന്ന വിഭാഗത്തെ പൂർണമായി ഒഴിവാക്കി മറ്റുള്ളവർക്ക് നിശ്ചിത സിലിണ്ടറിന് സബ്സിഡി നൽകുന്ന രീതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നേരത്തെയും ആലോചിച്ചിരുന്നു. ഇതിന്റെ ആദ്യ പടിയായാണ് സബ്സിഡി സിലിണ്ടറിന്റെ എണ്ണം 12ൽനിന്ന് വർഷത്തിൽ ഒൻപതാക്കാൻ തീരുമാനിച്ചതും സബ്സിഡി ആവശ്യമില്ലാത്തവർ സ്വയം മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിച്ചതും. എണ്ണം ഒൻപതാക്കാൻ തീരുമാനിച്ചെങ്കിലും അതു നടപ്പിലാകുംമുമ്പ് സബ്‌സിഡി നിലച്ചിരുന്നു. സബ്സിഡി പുനഃസ്ഥാപിക്കുമ്പോൾ കുടിശ്ശിക അനുവദിക്കാൻ ഇടയില്ല. സബ്സിഡി നിറുത്തിവച്ചതിലൂടെ കിട്ടിയ തുക കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നാണ് കേന്ദ്രസർക്കാരിന്റെ പക്ഷം.
സബ്സിഡി നൽകാത്തതുവഴി കേന്ദ്രത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം 20,000 കോടി രൂപയ്ക്കു മുകളിൽ നേട്ടമുണ്ടായെന്നാണ് കണക്ക്. കൊവിഡിനെ നേരിടാൻ ഈ തുക ഉപയോഗിച്ചുവെന്നാണ് പറയുന്നത്. പെട്രോളിയം സബ്സിഡി ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 40,915 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. മുൻ വർഷത്തെക്കാൾ 6% കൂടുതലായിരുന്നു ഇത്. ഈ സാമ്പത്തികവർഷം 12,995 കോടി രൂപ മാത്രമാണ് നീക്കിവച്ചിട്ടുള്ളത്.
വൈറലായി കേരളകൗമുദി വാർത്ത
'നമ്മൾ അറിഞ്ഞില്ല, സബ്സിഡി ഗ്യാസായി' എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത പൊതുസമൂഹത്തിലും സമൂഹ മാദ്ധ്യമങ്ങളിലും ചർച്ചയാവുകയും വിവിധ ഗ്രൂപ്പുകളിലൂടെ വൈറലാവുകയും ചെയ്തു. സബ്സിഡി കിട്ടാത്തതിന്റെ പേരിൽ ഗ്യാസ് ഏജൻസികൾ ഇനി പഴി കേൾക്കേണ്ടിവരില്ലെന്നാണ് ഏജൻസികളിലെ ജീവനക്കാർ അറിയിച്ചത്. ചില ഏജൻസികൾ വാർത്ത നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സബ്സിഡി നിറുത്തലാക്കിയതിനെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും പ്രചരിച്ചു.
''സബ്സിഡി തീരുമാനം കേന്ദ്ര സർക്കാരിൽ നിന്നു വരണം. അതെന്തായാലും വിതരണത്തെ ബാധിക്കില്ല''
-സുനിൽകുമാർ, റീജിയണൽ മാനേജർ, എൽ.പി.ജി വിഭാഗം, ഹിന്ദുസ്ഥാൻ പെട്രോളിയം.
രാജ്യത്തെ പാചകവാതക ഉപഭോക്താക്കൾ 27.76 കോടി
കേന്ദ്ര അഭ്യർത്ഥന പ്രകാരം സബ്സിഡി ഒഴിവാക്കിയവർ 1.15 കോടി
പാചകവാതകം: വില കൂടിയിട്ടും
സബ്സിഡി പുനഃസ്ഥാപിച്ചില്ല
കൊച്ചി: കൊവിഡിന്റെ ഒന്നാംതരംഗത്തിൽ അന്താരാഷ്ട്ര വില കുത്തനെ ഇടിഞ്ഞപ്പോൾ ഇന്ത്യയിലും എൽ.പി.ജി വില ആനുപാതികമായി താഴ്ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ കഴിഞ്ഞ മേയ് മുതൽ സബ്സിഡി നിറുത്തലാക്കിയത്. എൽ.പി.ജി വില കൂടിയാൽ മാത്രമേ ഇനി സബ്സിഡി നൽകൂവെന്ന് കഴിഞ്ഞ സെപ്തംബർ ഒന്നിനും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. 2020 മേയിൽ 589 രൂപയായിരുന്നു തിരുവനന്തപുരത്തെ വില. അതിപ്പോൾ 869 രൂപയിലെത്തി. സബ്സിഡി പുനഃസ്ഥാപിക്കാനുള്ള സമയം അതിക്രമിട്ടും കേന്ദ്രം മൗനം തുടരുകയാണ്.
വർഷം 12 സിലിണ്ടറാണ് ഉപഭോക്താവിന് സബ്സിഡി നിരക്കിൽ ലഭിച്ചിരുന്നത്. തുടർന്നുള്ള ഓരോ സിലിണ്ടറിനും വിപണിവില നൽകണം. 2020 മാർച്ചിൽ 804 രൂപയായിരുന്നു (തിരുവനന്തപുരം) വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ സബ്സിഡി ഉൾപ്പെടെയുള്ള വില. ആ മാസം 231 രൂപ ഉപഭോക്താവിന്റെ അക്കൗണ്ടിൽ ലഭിച്ചിരുന്നു. ഏപ്രിലിൽ സബ്സിഡി 167 രൂപയായി കുറഞ്ഞു.
അന്താരാഷ്ട്രവില കൂപ്പുകുത്തിയതിന്റെ ചുവടുപിടിച്ച് ഇന്ത്യയിൽ വില മേയിൽ 589 രൂപയായി കുറഞ്ഞതോടെ സബ്സിഡിയുള്ളതിനും ഇല്ലാത്തതിനും ഒരേ വിലയായി മാറിയിരുന്നു. രാജ്യത്ത് 30 കോടിയോളം എൽ.പി.ജി ഉപഭോക്താക്കളുണ്ട്. ഇതിൽ എട്ടു കോടിയോളം പ്രധാനമന്ത്രി ഉജ്വല സ്കീമിലുള്ളവരാണ്. അഞ്ചുലക്ഷം രൂപയ്ക്കുമേൽ വാർഷിക വരുമാനമുള്ളവർക്ക് എൽ.പി.ജി സബ്സിഡി സ്വയം ഉപേക്ഷിക്കാൻ കേന്ദ്രം അവസരം നൽകിയിരുന്നു.
സബ്സിഡി നിറുത്തിയോ?
എൽ.പി.ജി സബ്സിഡി നിറുത്തലാക്കിയിട്ടില്ലെന്നും സബ്സിഡിയുള്ളതിനും ഇല്ലാത്തതിനും തമ്മിൽ ഇപ്പോൾ വിലവ്യത്യാസമില്ലാത്തതിനാലാണ് അത് നൽകാത്തതെന്നുമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) കൊച്ചിയിലെ ഇൻഡേൻ വിഭാഗം അധികൃതർ പറയുന്നത്.
എൽ.പി.ജി വില?
അന്താരാഷ്ട്ര എൽ.പി.ജിയുടെ ഇറക്കുമതി വില (ഇംപോർട്ട് പാരിറ്റി പ്രൈസ് - ഐ.പി.പി), കടൽവഴിയുള്ള ചരക്കുനീക്ക കൂലി, ഇൻഷ്വറൻസ്, കസ്റ്റംസ് തീരുവ, തുറമുഖ ഫീസ്, എണ്ണക്കമ്പനിയുടെ മാർജിൻ (ലാഭം), ബോട്ട്ലിംഗ് ചാർജ്, ഡീലർ കമ്മിഷൻ, ചരക്കുകൂലി, അഞ്ചു ശതമാനം ജി.എസ്.ടി തുടങ്ങിയവ ചേരുന്നതാണ് എൽ.പി.ജി വില.
2019ലും 2020ന്റെ തുടക്കത്തിലും വില 800 രൂപയ്ക്കുമേൽ ആയിരുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിച്ചിരുന്നത്. അക്കാലത്ത് 530-550 രൂപയാണ് ഉപഭോക്താവിനുണ്ടായിരുന്ന ചെലവ്. ബാക്കി, സർക്കാർ വഹിക്കും. അതാണ് സബ്സിഡി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |