തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
അദ്ധ്യാപകരും പി.ടി.എ, വിദ്യാർത്ഥി പ്രതിനിധികളും ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിക്കാം. ഒരുതരം വേഷവിധാനവും ആരുടെ മേലും അടിച്ചേൽപ്പിക്കില്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തിൽ വ്യക്തികൾക്ക് സാമൂഹ്യകടമകൾക്ക് അനുസൃതമായി സർവ സ്വാതന്ത്ര്യമുണ്ടായിരിക്കും. ഒരു തരത്തിലുള്ള തീവ്ര നിലപാടുകളും ഇവയെ ഹനിക്കാൻ പാടില്ല.
സ്ത്രീകളുടെ മേലുൾപ്പെടെ വസ്ത്രധാരണ രീതി അടിച്ചേൽപ്പിക്കാനുള്ള ശ്രമം പുരോഗമന സമൂഹ നിർമ്മിതിക്ക് തടസമാണ്. സ്ത്രീ സമൂഹത്തിന് തുല്യതാബോധമെന്ന ലക്ഷ്യത്തിന് കടകവിരുദ്ധമായ പ്രവണതകളെ നിരുത്സാഹപ്പെടുത്തണം. നീതിആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ലിംഗനീതിയിൽ ഏറ്റവും മുന്നിലാണ്. കുറഞ്ഞ മാതൃമരണ നിരക്ക്, ഉയർന്ന ലിംഗാനുപാതം, സ്ത്രീകളുടെ ഉയർന്ന ജീവിതദൈർഘ്യം എന്നീ സൂചികകളിലും കേരളം മുന്നിലാണ്. ഹൈസ്‌കൂൾ വരെ പെൺകുട്ടികളുടെ പ്രവേശന നിരക്ക് 48 ശതമാനമാണ്. ഹയർ സെക്കൻഡറിയിൽ 51.82 ശതമാനവും., ബിരുദ കോഴ്‌സുകളിൽ 64.6 ശതമാനവും, ബിരുദാനന്തര കോഴ്‌സുകളിൽ 64.89 ശതമാനവും പെൺകുട്ടികളാണ്. നഴ്‌സിംഗ്, ലാബ് ടെക്‌നീഷ്യൻ കോഴ്‌സുകളിലെ പെൺകുട്ടികളുടെ പ്രാതിനിധ്യം 81.35 ശതമാനമാണ്. എൻജിനിയറിംഗ്, പോളിടെക്‌നിക് കോഴ്സുകളിൽ മാത്രമാണ് കുറവുള്ളത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 25.4 ശതമാനമാണ്.
ഇതിനിടയിലും സ്ത്രീസമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് സമൂഹ മനഃസ്ഥിതിയിൽ പരിവർത്തനമുണ്ടായാലേ മാറ്റം വരൂ. ഇതിന് തടസം നില്‍ക്കുന്ന പ്രസ്താവനകൾ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നത് നിർഭാഗ്യകരമാണെന്നും കെ.കെ. ശൈലജയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളെ ഇട കലർത്തി
ഇരുത്തേണ്ടതില്ലെന്ന്
വിദ്യാഭ്യാസ വകുപ്പ്
ആൺ-പെൺ സമത്വത്തിന്റെ ഭാഗമായി കുട്ടികളെ ഇട കലർത്തി ഇരുത്തണമെന്ന നിർദ്ദേശത്തിൽ നിന്ന് പിന്നോട്ട് പോയി വിദ്യാഭ്യാസ വകുപ്പ്.
പാഠ്യപദ്ധതി പരിഷ്കരണത്തിലെ കരട് നിർദ്ദേശത്തിലാണ് ജെൻഡർ ന്യൂട്രാലിറ്റിയുടെ ഭാഗമായുള്ള ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കിയത്. പകരം ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി മാറ്റി. ആൺ കുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുകയെന്ന നിർദ്ദേശമാണ് എസ്.സിഇആർടി തയാറാക്കി ഇന്നലെ പുറത്തിറക്കിയ ജനകീയ ചർച്ചകൾക്കായുള്ള കരട് രേഖയിൽ നിന്ന് ഒഴിവാക്കിയത്.ഇക്കാര്യത്തിൽ സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധം .
ആൺകുട്ടികളും,പെൺകുട്ടികളും ക്ളാസ് റൂമിൽ ഇട കലർന്ന് ഇരിക്കമെന്ന നിർദ്ദേശം
സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പാഠ്യ പദ്ധതി ചട്ടക്കൂട് പരിഷ്കരണത്തിനുള്ള വിദഗ്ദ്ധ സമിതിയുടെ ആദ്യ യോഗത്തിൽ തന്നെ ഈ നിർദ്ദേശങ്ങൾ വിവാദമാകാനുള്ള സാധ്യത ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്താമെന്ന നിർദ്ദേശം ഒഴിവാക്കിയ സർക്കാർ നടപടി സ്വാഗതം ചെയ്യുന്നതായി സമസ്ത നേതാക്കൾ അറിയിച്ചു. ചില ഭാഗങ്ങൾ പാഠ്യ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |