കൊച്ചി: കേരള സർവകലാശാലാ സെനറ്റിൽ നിന്ന് ഗവർണറുടെ നോമിനികളെ പിൻവലിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇരു വിഭാഗവും ചെറിയ വിട്ടുവീഴ്‌ചകൾക്കു തയ്യാറാവണമെന്ന് ഹൈക്കോടതി.
വി.സിയെ നിയമിക്കാൻ സെനറ്റിന്റെ പ്രതിനിധിയില്ലാതെ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ വിജ്ഞാപനം പിൻവലിക്കാതെ നോമിനിയെ നൽകില്ലെന്ന് സെനറ്റ് പറയുമ്പോൾ, വിജ്ഞാപനം പിൻവലിക്കാതെ സെനറ്റിന്റെ പ്രതിനിധിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ കഴിയുമെന്ന് ഗവർണർ പറയുന്നു. പ്രതിനിധിയെ നൽകാൻ സെനറ്റോ, വിജ്ഞാപനം പിൻവലിക്കാൻ ഗവർണറോ തീരുമാനിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. സെനറ്റിൽ നിന്ന് ഗവർണർ തങ്ങളെ പിൻവലിച്ചതിനെതിരെ ഡോ. കെ.എസ്. ചന്ദ്രശേഖർ, എസ്. ജോയി, അഡ്വ. ജി. മുരളീധരൻ തുടങ്ങിയവർ നൽകിയ ഹർജിയിലാണിത്.
സെനറ്റിലേക്കു സർക്കാരിന്റെ നോമിനിയായി വരുന്നവർക്ക് സർക്കാരിനെതിരായ നിലപാട് എടുക്കാനാവുമോ? സർക്കാർ നിലപാട് അറിയിക്കാനല്ലേ സർക്കാരിന്റെ പ്രതിനിധികൾ? ഇതേ നിലപാട് ഗവർണറുടെ നോമിനികൾക്കും ബാധകമാവില്ലേ? എന്നീ ചോദ്യങ്ങൾ ഉന്നയിച്ച സിംഗിൾബെഞ്ച്, കക്ഷികൾ ഇക്കാര്യങ്ങളിൽ വാദത്തിന് തയ്യാറാകാനും നിർദ്ദേശിച്ചു. ഗവർണർ പ്രീതി പിൻവലിക്കുന്നത് നിയമപരമായ കാരണങ്ങളാലാകണം, വ്യക്തിപരമായ കാരണങ്ങളാലാവരുതെന്നും ഹൈക്കോടതി പറഞ്ഞു. ഹർജികൾ വിശദമായ വാദത്തിനായി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |