തിരുവനന്തപുരം: ഈ മാസം 14 മുതൽ ജനുവരി 26വരെ നടത്തുന്ന 'ലഹരിമുക്ത കേരളം' രണ്ടാം ഘട്ട കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് 'ഗോൾ ചലഞ്ച്' നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ലോകകപ്പ് ഫുട്‌ബാൾ ആവേശവുമായി ബന്ധപ്പെട്ടാണിത്. രണ്ടു കോടി ഗോൾ ആണ് ചലഞ്ചിൽ ലക്ഷ്യമിടുന്നത്.
തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐ.ടി പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയ ഇടങ്ങളിലൊക്കെ പരിപാടി സംഘടിപ്പിക്കും. നോ ടു ഡ്രഗ്സ് എന്ന പ്രചാരണ ബോർഡുകളും ചിത്രങ്ങളും ഗോൾ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവൻ സമയവും പോസ്റ്റ് തയ്യാറാക്കി നിറുത്തും. ഇഷ്ടമുള്ളപ്പോൾ ആർക്കും വന്ന് ഗോൾ അടിക്കാം.
സെലിബ്രിറ്റി ഫുട്‌ബാൾ മത്സരവും നടത്തും.
മൂന്ന് മാസത്തിലൊരിക്കൽ ലഹരി വിരുദ്ധ ജനജാഗ്രത സമിതിയോഗം ചേർന്ന് പ്രവർത്തനങ്ങളും ലഹരി ഉപഭോഗം സംബന്ധിച്ച കാര്യങ്ങളും അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗത്തിന്റെയും വിശദാംശങ്ങൾ സമാഹരിച്ച് ഏകോപിത കലണ്ടർ തയ്യാറാക്കാൻ എക്‌സൈസ് വകുപ്പിനെയും വിമുക്തി മിഷനെയും ചുമതലപ്പെടുത്തി.
കാമ്പയിന്റെ ഭാഗമായി പൊലീസ്, എക്‌സൈസ് വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ പുറത്തുവിടണം. 5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി വിമുക്തി മിഷനും എസ്.സി.ഇ.ആർ.ടിയും ചേർന്ന് തയ്യാറാക്കിയ 'തെളിവാനം വരയ്ക്കുന്നവർ' എന്ന പുസ്തകത്തിന്റെ പ്രകാശനം 14ന് നടത്തും. അന്ന് എല്ലാ ക്ലാസിലും വിദ്യാർത്ഥി സഭകൾ ചേരും.
സ്കൂളുകളിൽ കൗൺസലിംഗ്
സ്‌കൂളുകളിൽ വലിയതോതിൽ കൗൺസലിംഗ് സംഘടിപ്പിക്കണം,
ആവശ്യത്തിന് കൗൺസലർമാർ ഉണ്ടാകണമെന്നും നിർദ്ദേശം
ലഹരി മോചന കേന്ദ്രങ്ങൾ ആവശ്യത്തിനുണ്ടെന്ന്
സാമൂഹ്യനീതി വകുപ്പ് ഉറപ്പാക്കണം
ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നില്ല എന്ന ബോർഡ്
കടകളിലുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം
വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ വിവരം കൈമാറാൻ
ഫോൺ നമ്പർ, മേൽവിലാസം എന്നിവ പ്രദർശിപ്പിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |