തിരുവനന്തപുരം: സ്വർണക്കടത്ത് കേസന്വേഷിക്കാനെത്തിയ കേന്ദ്ര അന്വേഷണ ഏജൻസികൾ സംസ്ഥാനത്ത് രാഷ്ട്രീയഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങളായി. റിട്ടയേർഡ് ജസ്റ്റിസും പൊലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയർമാനുമായ വി.കെ. മോഹനന്റെ നേതൃത്വത്തിലാണ് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. അതിനുശേഷം രണ്ടരമാസം കഴിഞ്ഞാണിപ്പോൾ പരിഗണനാവിഷയങ്ങൾ നിശ്ചയിച്ച് ഉത്തരവിറങ്ങിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കുമെതിരായ ഗൂഢാലോചനയാണന്വേഷിക്കുക.
മുഖ്യമന്ത്രിയെ ഗുരുതര കുറ്റകൃത്യങ്ങളിൽ കൃത്രിമമായി പ്രതി ചേർക്കാൻ ശ്രമമുണ്ടായെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ മൊഴിയും വനിതാ ജയിലിൽ വിചാരണ തടവുകാരിയായ സ്വപ്നയുടെ ശബ്ദശകലം ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ വന്നതും ജുഡിഷ്യൽ കമ്മിഷന്റെ അന്വേഷണ വിഷയത്തിലുൾപ്പെടുത്തിയിട്ടുണ്ട്.
മന്ത്രിസഭാംഗങ്ങളെയും സ്പീക്കറെയും പ്രതി ചേർക്കാൻ ശ്രമമുണ്ടായെന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന കേസിലെ പ്രതി സന്ദീപ് നായർ എറണാകുളം സെഷൻസ് ജഡ്ജിക്ക് ജയിൽ സൂപ്രണ്ട് മുഖേന കത്തയച്ചിരുന്നു. അതും മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതും കത്തിലേക്ക് നയിച്ച വസ്തുതകളും കമ്മിഷൻ പരിശോധിക്കും. ശബ്ദശകലത്തിലെയും കത്തിലെയും ഉള്ളടക്കവുമായി ബന്ധപ്പെട്ടതും അതിലേക്ക് നയിച്ചതുമായ സാഹചര്യങ്ങളും പരിശോധിക്കും.
സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കളെ ഏതെങ്കിലും ഗുരുതര കുറ്റകൃത്യങ്ങളിൽ തെറ്റായി പ്രതി ചേർക്കാൻ ഗൂഢാലോചന നടത്തിയോയെന്നും അന്വേഷിക്കും. ഗൂഢാലോചന നടന്നെങ്കിൽ അവരെ കണ്ടെത്തണം. ഉചിതവും ശരിയെന്ന് തോന്നുന്നതും ആകസ്മികമായി ഉത്ഭവിക്കുന്നതുമായ കാര്യങ്ങളും കമ്മിഷന് പരിശോധിക്കാം.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാനസർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കായി സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |