കൊച്ചി: നയതന്ത്ര ചാനൽ സ്വർണക്കടത്തിന് ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടെന്നതിന് പ്രഥമദൃഷ്‌ട്യാ തെളിവില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്ത്, രണ്ടാം പ്രതി സ്വപ്‌ന സുരേഷ് ഉൾപ്പെടെ എട്ടു പേർക്ക് ജാമ്യം അനുവദിച്ചു.
അഞ്ചാം പ്രതി കെ.ടി.റമീസ്, ആറാം പ്രതി കെ.എം.ജലാൽ, ഏഴാം പ്രതി പി.മുഹമ്മദ് ഷാഫി, പത്താം പ്രതി റബിൻസ് മുഹമ്മദ്, പതിനൊന്നാം പ്രതി കെ.ടി.ഷറഫുദ്ദീൻ, പന്ത്രണ്ടാം പ്രതി മുഹമ്മദ് അലി എന്നിവരാണ് ജാമ്യം കിട്ടിയ മറ്റുള്ളവർ.
2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽ നിന്ന് 14.82 കോടി രൂപ വിലവരുന്ന 30.422 കിലോ സ്വർണം എയർപോർട്ടിൽ കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസിന് പുറമേ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിയും ഭീകര പ്രവർത്തന നിരോധന നിയമപ്രകാരം എൻ.ഐ.എയും കേസെടുത്തു. എൻ.ഐ.എയുടെ കേസിൽ സ്വപ്നയും സരിത്തും ഉൾപ്പെടെ നൽകിയ ജാമ്യാപേക്ഷ എൻ.ഐ.എ കോടതി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.
നിലവിലുള്ള വസ്തുതകളും ആരോപിക്കപ്പെട്ട കുറ്റങ്ങളും കണക്കിലെടുത്താൽ പ്രതികൾ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പറയാനാവില്ല. സ്വർണക്കടത്തിലൂടെ സമ്പാദിച്ച തുക ഭീകര പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചെന്നോ ഭീകര സംഘടനകളുമായി പ്രതികൾക്ക് ബന്ധുമുണ്ടെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതൊരു പ്രാഥമിക നിഗമനം മാത്രമാണെന്നും യു.എ.പി.എ കേസ് നിലനിൽക്കുമോയെന്നു തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണെന്നും ഉത്തരവിൽ പറയുന്നു.
15 മാസ ശേഷം സ്വപ്ന പുറത്തേക്ക്
കസ്റ്റംസ്, ഇ.ഡി, എൻ.ഐ.എ കേസുകളും കോഫെപോസ പ്രകാരമുള്ള കരുതൽ തടങ്കലുമാണ് സ്വപ്നയ്ക്കെതിരെ നിലവിലുണ്ടായിരുന്നത്. കസ്റ്റംസ്,ഇ.ഡി കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ കരുതൽ തടങ്കൽ കാലാവധി തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഹൈക്കോടതി റദ്ദാക്കി. എൻ.ഐ.എ കേസിലും ജാമ്യം ലഭിച്ചതോടെ സ്വപ്നയ്ക്ക് ജയിലിൽ നിന്നിറങ്ങാൻ കഴിയും. 2020 ജൂലായ് 11നാണ് ബംഗളൂരുവിൽ നിന്ന് സ്വപ്നയെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഡോളർ കടത്ത്, ലൈഫ് മിഷൻ, വ്യാജരേഖ ചമയ്ക്കൽ കേസുകൾ സ്വപ്നയ്ക്കെതിരെ നിലവിലുണ്ട്. ഇവയിലും വിചാരണ നേരിടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |