കൊച്ചി: നയതന്ത്രചാനൽ വഴി ദുബായിൽ നിന്ന് സ്വർണം കടത്തിയ കേസിൽ യു.എ.ഇ കോൺസുലേറ്റിലെ മുൻ കോൺസൽ ജനറൽ, അറ്റാഷെ എന്നിവരെ കസ്റ്റംസ് പ്രതി ചേർക്കും. ഇതിന് മുന്നോടിയായി ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാൻ വിദേശകാര്യ മന്ത്രാലയം കസ്റ്റംസിന് അനുമതി നൽകി. നോട്ടീസ് തയ്യാറാക്കിവരികയാണെന്നും ഏതാനും ദിവസങ്ങൾക്കകം വിദേശകാര്യ മന്ത്രാലയം വഴി കൈമാറുമെന്നും കസ്റ്റംസ് ഉന്നതവൃത്തങ്ങൾ 'കേരളകൗമുദി"യോട് പറഞ്ഞു.
ദുബായിൽ നിന്നെത്തിയ നയതന്ത്ര ബാഗേജിൽ നിന്ന് കഴിഞ്ഞവർഷം ജൂലായ് അഞ്ചിനാണ് 14.50 കോടി രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തത്. യു.എ.ഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥരായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർ കേസിൽ അറസ്റ്റിലായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് മന്ദീഭവിച്ച സ്വർണക്കടത്ത് കേസ് അന്വേഷണം കസ്റ്റംസ് വീണ്ടും സജീവമാക്കുകയാണ്. നയതന്ത്ര ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകാനുള്ള നിർണായക നടപടി ഇതിന്റെ ഭാഗമാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എൻ.ഐ.എ എന്നീ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും പൂർത്തിയായിട്ടില്ല.
സ്വർണക്കടത്ത് പിടികൂടിയതിന് പിന്നാലെ യു.എ.ഇയിലേക്ക് മടങ്ങിയ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽഖാസിമി, അറ്റാഷെ റാഷിദ് അൽ ഹാമിസ് അലി എന്നിവർക്കാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടീസ് നൽകുക. നയതന്ത്ര പരിരക്ഷയുള്ള ബാഗേജെന്ന പേരിൽ സ്വർണം കടത്തിയതിനും നികുതിവെട്ടിപ്പിനും നടപടി സ്വീകരിക്കാതിരിക്കാൻ 30 ദിവസത്തിനകം വിശദീകരണം നൽകാനാണ് നോട്ടീസ് നൽകുക. മറുപടി നൽകിയാലും ഇല്ലെങ്കിലും കേസിൽ പ്രതി ചേർക്കാൻ കസ്റ്റംസിന് അധികാരമുണ്ട്.
വിഹിതം വാങ്ങി യു.എ.ഇ ഉദ്യോഗസ്ഥർ
യു.എ.ഇ കോൺസൽ ജനറൽ, അറ്റാഷെ എന്നിവരുടെ അറിവോടെയാണ് സ്വർണം കടത്തിയതെന്ന് സ്വപ്നയും സന്ദീപും സരിത്തും മൊഴി നൽകിയിരുന്നു. നിശ്ചിതശതമാനം വിഹിതം ഇരുവർക്കും നൽകിയിരുന്നതായും മൊഴിയിലുണ്ട്. മുൻ സർക്കാരിൽ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കേസ്. സ്വർണമടങ്ങിയ ബാഗേജ് കസ്റ്റംസ് പിടിച്ചെടുത്തതിന് പിന്നാലെ വിട്ടുകിട്ടാനായി അറ്റാഷെ വിമാനത്താവളത്തിൽ എത്തിയിരുന്നു.
അനുമതി കാത്ത് ആറു മാസം
നോട്ടീസ് നൽകാൻ അനുമതി തേടി ആറുമാസം മുമ്പാണ് കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയത്. യു.എ.ഇയും ഇന്ത്യയും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. നോട്ടീസ് നൽകാനുള്ള അപേക്ഷയ്ക്ക് അംഗീകാരം നൽകാൻ വിദേശകാര്യ മന്ത്രാലയം ആറുമാസം എടുത്തത് എല്ലാ വശങ്ങളും പരിശോധിക്കാനെന്നാണ് സൂചനകൾ. യു.എ.ഇ അധികൃതരുമായി ആശയവിനിമയവും നടത്തിയ ശേഷമാണ് അനുമതി ലഭിച്ചതെന്നും അറിയുന്നു.
തങ്ങളുടെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്വർണക്കടത്ത് കേസിനെക്കുറിച്ച് യു.എ.ഇ ഭരണകൂടവും അന്വേഷണം നടത്തിയിരുന്നു. കേരളത്തിലെ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ നോട്ടീസിന് മറുപടി ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ.
കസ്റ്റംസിന്റേത് അസാധാരണ നടപടി,
യു.എ.ഇ നിസഹകരണം വെല്ലുവിളി
എം.എച്ച് വിഷ്ണു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കോൺസൽ ജനറലിനും അറ്റാഷെയ്ക്കും നോട്ടീസയച്ച് അസാധാരണ നടപടികളിലൂടെ കസ്റ്റംസ് മുന്നോട്ടുപോവുമ്പോഴും, അന്വേഷണവുമായി യു.എ.ഇ സഹകരിക്കാത്തത് വെല്ലുവിളിയായി.
സ്വർണക്കടത്ത് പിടികൂടിയപ്പോൾ ദുബായിലായിരുന്ന കോൺസൽ ജനറൽ ജമാൽ അൽസാബിയെ പിന്നീട് കേരളത്തിലേക്ക് വിടാതിരുന്ന യു.എ.ഇ, ഇന്ത്യയിൽ വച്ചുള്ള ചോദ്യംചെയ്യൽ ഒഴിവാക്കാൻ അറ്റാഷെ റഷീദ് ഖമീസ് അലിയെയും തിരികെവിളിച്ചു. അറ്റാഷെയുടെ മൊഴിയെടുക്കാൻ അവസരമൊരുക്കണമെന്ന് യു.എ.ഇയോട് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. എംബസി വഴി ചോദ്യാവലി അയച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അനക്കമില്ല.
കോൺസൽ ജനറലിന്റെ 11മൊബൈൽ ഫോണുകളും രണ്ട് പെൻഡ്രൈവുകളും പിടിച്ചെടുത്തും അറ്റാഷെയുടെ ഫ്ലാറ്റിൽ റെയ്ഡ് നടത്തിയുമുള്ള അന്വേഷണത്തിൽ ഇരുവർക്കും സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടാത്ത വിധത്തിലാണ് നയതന്ത്ര പരിരക്ഷയുള്ള ഇരുവർക്കുമെതിരായ കസ്റ്റംസ് നടപടികൾ. അന്വേഷണത്തിൽ സഹകരിക്കുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചെങ്കിലും, നയതന്ത്ര ഉദ്യോഗസ്ഥർക്ക് സ്വർണക്കടത്തിൽ പങ്കില്ലെന്നും കോൺസലേറ്റിനെ പ്രതികൾ ദുരുപയോഗം ചെയ്തെന്നും അവർ നിലപാടെടുത്തു. സ്വർണം കേരളത്തിലേക്കയച്ച ഫൈസൽ ഫരീദിനെ യു.എ.ഇ അറസ്റ്റ് ചെയ്തെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല. പിടിച്ച മുപ്പതു കിലോ സ്വർണം കണ്ടുകെട്ടുകയാണ് കസ്റ്റംസിന്റെ ഇപ്പോഴത്തെ ലക്ഷ്യം.
അറ്റാഷെയും
ജനറലും
₹അറ്റാഷെയുടെ പേരിലാണ് സ്വർണമടങ്ങിയ ബാഗെത്തിയത്. യു.എ.ഇയുടെ ഔദ്യോഗിക ചിഹ്നവും, നയതന്ത്രബാഗാണെന്ന സ്റ്റിക്കറും പതിച്ചിരുന്നു. കാർഗോയുടെ എയർവേ ബില്ലിലും നയതന്ത്രബാഗാണെന്നായിരുന്നു.
₹ അറ്റാഷെയുടെ ഒപ്പുള്ള കത്തുമായാണ് കോൺസുലേറ്റ് പി.ആർ.ഒ സരിത്ത് കാർഗോ ഏറ്റുവാങ്ങാനെത്തിയത്. പിന്നീട് അറ്റാഷെ നേരിട്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരോട് വാഗ്വാദത്തിലേർപ്പെട്ട അറ്റാഷെ, നയതന്ത്ര പരിരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകി
ദുബായിലേക്ക് കാർഗോ തിരിച്ചയപ്പിക്കാനും ശ്രമിച്ചു.
₹ കോൺസൽ ജനറലിന് സ്വർണം, ഡോളർ കടത്തിൽ നിർണായക പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ഇടയ്ക്കിടെ ഫോൺ മാറുന്ന പതിവുണ്ടായിരുന്ന കോൺസൽ ജനറൽ മൂന്നു വർഷത്തിനിടെ ഉപയോഗിച്ച 11ഫോണുകൾ കസ്റ്റംസ് പിടിച്ചതാണ് നിർണായകമായത്.
നയതന്ത്ര
പരിരക്ഷ
₹ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ കോൺസൽ ജനറലിനും രണ്ട് അഡ്മിനിസ്ട്രേറ്റീവ് അറ്റാഷെമാർക്കും നയതന്ത്ര പരിരക്ഷയുണ്ട്.
₹ ഇവരെ കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ കഴിയില്ല. ചോദ്യംചെയ്യാൻ യു.എ.ഇയുടെ അനുമതി വേണം. ഇന്ത്യയിലെ കോടതികളിൽ ഹാജരാക്കാനാവില്ല.
₹ നയതന്ത്ര ഉദ്യോഗസ്ഥരെ പ്രതിയാക്കിയാലും മാതൃരാജ്യത്തിന് കൈമാറണമെന്നാണ് രാജ്യാന്തരചട്ടം. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ചുള്ള യാത്ര വിലക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |