കണ്ണൂർ: വിമാനത്താവളങ്ങളിലൂടെ കടത്തുന്ന സ്വർണം വീതംവയ്ക്കുന്നതെങ്ങനെ എന്നതുൾപ്പെടെ വ്യക്തമാക്കുന്ന സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ ശബ്ദരേഖ പുറത്ത്. സ്വർണം കടത്തിക്കൊണ്ടുവരുന്ന ഏജന്റിന് ക്വട്ടേഷൻ സംഘാംഗം അയച്ച വാട്സ്ആപ്പ് ശബ്ദസന്ദേശമാണ് പുറത്തായത്. എന്നാൽ ശബ്ദസന്ദേശം ആരുടേതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസും കസ്റ്റംസും ഇത് സ്ഥിരീകരിച്ചിട്ടുമില്ല. കടത്തിക്കൊണ്ടുവരുന്ന സ്വർണം ‘പൊട്ടിച്ച്’ (അടിച്ചുമാറ്റുന്നത്) കടത്തി മൂന്നായി വീതം വയ്ക്കുമെന്നും അതിൽ ഒരു പങ്ക് പാർട്ടിക്കെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർക്കും ഇതിൽ ഒരു പങ്ക് എത്തുമെന്നും കവർച്ചാസംഘത്തിന് സംരക്ഷണം നൽകുന്നത് ഇവരാണെന്നും സന്ദേശത്തിൽ സൂചിപ്പിക്കുന്നു.
ശബ്ദസന്ദേശത്തിലെ പ്രസക്തഭാഗങ്ങൾ: ''ജിജോ തില്ലങ്കേരി, രജീഷ് തില്ലങ്കേരി തുടങ്ങിയവരും വാഹനത്തിൽ നിങ്ങളുടെ കൂടെയുണ്ടാകും. നിങ്ങൾക്ക് ഭാവിയിൽ പ്രശ്നം വരില്ല. സുരക്ഷിതത്വം നൽകാൻ പാർട്ടിയും ഉണ്ടാകും. നമ്മുടെ കൂടെ നിന്നാൽ സ്വർണത്തിന്റെ ഉടമ നിങ്ങളെ ഒന്നും ചെയ്യാൻ പോകുന്നില്ല. ഉടമ പ്രശ്നമുണ്ടാക്കാൻ വന്നാൽ ഷാഫിയും സുനിയും ഇടപെടും. പാർട്ടിയുമുണ്ട് കൂടെ. അതിനാൽ ഒരു തരത്തിലും ഭയപ്പെടാനില്ല''. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ നാല് മാസമായി ഇത്തരം സ്വർണക്കടത്ത് സജീവമാണെന്ന സൂചനയും ശബ്ദസന്ദേശത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |