കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയുടെയും കെ.കെ. ഷാഫിയുടെയും സഹായത്താലാണ് അർജുൻ ആയങ്കി സ്വർണക്കടത്തു നടത്തിയിരുന്നതെന്ന് കസ്റ്റംസ് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിലെ പ്രതി മുഹമ്മദ് ഷഫീഖിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയിൽ ഹാജരാക്കിയ ഷഫീഖിനെ ഇന്ന് വരെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
മൂന്ന് സംഘങ്ങൾ
ജൂൺ 21നു പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച 2.33 കിലോ സ്വർണം തട്ടിയെടുക്കാൻ മൂന്നു സംഘങ്ങൾ എയർപോർട്ടിലുണ്ടായിരുന്നെന്ന് ഷഫീഖ് മൊഴി നൽകിയിട്ടുണ്ട്. ഷഫീഖിനെ സ്വർണക്കടത്തു നടത്താൻ നിയോഗിച്ചതും പരിശീലിപ്പിച്ചതും കൊടുവള്ളി സംഘമാണ്. പിന്നീട് അർജുൻ ആയങ്കിയുടെ സംഘത്തോട് ഷഫീഖ് അടുത്തു. എന്നാൽ, ഇത്തവണ മറ്റൊരു സംഘത്തിന് സ്വർണം കൈമാറാൻ തീരുമാനിച്ചിരുന്നതായും ഷഫീഖ് മൊഴി നൽകിയെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. സ്വർണക്കടത്തിനു ഭീഷണിയുണ്ടായാൽ കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം ലഭിക്കുമെന്ന് അർജുൻ ആയങ്കി ഉറപ്പു നൽകിയിരുന്നു. സ്വർണക്കടത്തു സംഘങ്ങളിലെ കാരിയർമാർക്കും കവർച്ചക്കാർക്കും എതിർചേരികളിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ക്വട്ടേഷൻ കൊടി സുനിയും ഷാഫിയും ഏറ്റെടുത്തിരുന്നു. കൊടുവള്ളി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലുള്ള വിവിധ സംഘങ്ങൾ സ്വർണക്കടത്തു നടത്തുന്നുണ്ട്. ഇവർക്കായി ദുബായിൽ പ്രവർത്തിക്കുന്ന പ്രത്യേക ടീമുകളുമുണ്ട്. പലപ്പോഴും കരിപ്പൂർ എയർപോർട്ടിൽ സ്വർണക്കടത്തു സംഘങ്ങൾ ആളുമാറി തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുണ്ടാകാറുണ്ടെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു.
മഞ്ചേരി ജയിലിൽ വധഭീഷണിയെന്ന്
മഞ്ചേരി ജയിലിൽ തനിക്ക് ചെർപ്പുളശേരിയിലെ ക്വട്ടേഷൻ സംഘത്തിന്റെ വധഭീഷണിയുണ്ടെന്നും അവിടേക്ക് റിമാൻഡ് ചെയ്യരുതെന്നും ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ മുഹമ്മദ് ഷഫീഖ് ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയ ആളുടെ ഫോട്ടോ ഷഫീഖ് തിരിച്ചറിഞ്ഞു. തുടർന്ന് ഇതു രേഖാമൂലം എഴുതി നൽകാൻ ആവശ്യപ്പെട്ട കോടതി പിന്നീട് ഇയാളെ കാക്കനാട് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
സ്വർണ ക്വട്ടേഷൻ: അർജുൻ ആയങ്കിയുടെ
ഭാര്യയെ ചോദ്യം ചെയ്തു
പ്രത്യേക ലേഖകൻ
പുതിയ സംഘത്തെക്കുറിച്ച് കടത്തുകാരന്റെ വെളിപ്പെടുത്തൽ
കൊച്ചി: കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ഇന്നലെ മണിക്കൂറുകൾ ചോദ്യം ചെയ്തു. രാവിലെ 11.30 ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടരുകയാണ്. അർജുന്റെ സാമ്പത്തികസ്രോതസ് സംബന്ധിച്ച വിശദാംശങ്ങളാണ് കസ്റ്റംസ് പ്രധാനമായും ചോദിച്ചത്.
നോട്ടീസ് പ്രകാരമാണ് അമല കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഓഫീസിൽ അഭിഭാഷകനൊപ്പം ഹാജരായത്. സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ, പണം നൽകിയ രീതി തുടങ്ങിയ വിവരങ്ങളും അർജുന്റെ വരുമാനമാർഗങ്ങൾ, ജീവിതരീതി, സമ്പാദ്യം തുടങ്ങിയവയുമാണ് ഭാര്യയോട് പ്രധാനമായും ചോദിച്ചത്.
അർജുന്റെ കസ്റ്റഡി ഇന്ന് തീരും
കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യമാണെന്ന് കസ്റ്റംസ് കോടതിയെ അറിയിക്കും.
ടി.പി. വധക്കേസിലെ പ്രതിയായ ഷാഫിയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരിലെ വീട്ടിലെത്തി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. കേസിൽ പരോളിൽ കഴിയുന്ന ഷാഫി ഹാജരാകുമോയെന്ന് വ്യക്തമല്ല.
കാസർകോട്ട് നാലുപേരെ
കസ്റ്റംസ് ചോദ്യം ചെയ്തു, കാർകസ്റ്റഡിയിൽ
ഉദിനൂർ സുകുമാരൻ
കാസർകോട് : രാമനാട്ടുകര സ്വർണക്വട്ടേഷൻ കേസിൽ കസ്റ്റംസ് അന്വേഷണം കാസർകോട് ജില്ലയിലേക്കും. കസ്റ്റംസ് കസ്റ്റഡിയിൽ കഴിയുന്ന കണ്ണൂരിലെ അർജുൻ ആയങ്കിയുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള കണ്ണൂർ, കാസർകോട് സ്വദേശികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇതിന്റെ ഭാഗമായി നാല് പേരെ കാസർകോട് കസ്റ്റംസ് ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ഉദിനൂർ തടിയൻ കൊവ്വലിലെ കെ. വികാസ്, കരിവെള്ളൂർ പെരളം കൊഴുമ്മലിലെ സരിൻ, ചെറുവത്തൂർ സ്വദേശി ക്രിസ്റ്റഫർ തുടങ്ങി നാലു പേരെയാണ് ചോദ്യം ചെയ്തത്. സ്വർണക്വട്ടേഷന് അകമ്പടി പോയി എന്ന് സംശയിക്കുന്ന വികാസിന്റെ കെ.എൽ 60 ജി 9190 നമ്പർ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. എസ്.ഐയുടെ നിർദ്ദേശത്തെ തുടർന്ന് കാർ ചന്തേര പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.
സരിൻ മുഖേന അർജുൻ ആയങ്കിയുടെ പേരിൽ വികാസിന്റെ കാറിന്റെ രേഖകൾ എഴുതി വച്ച ശേഷം പണം കടം വാങ്ങി. പിന്നീട് കാർ ക്വട്ടേഷൻ സംഘം ഉപയോഗിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്. രാമനാട്ടുകര സംഭവത്തിന് ശേഷം കാർ വികാസിന് തിരിച്ചു നൽകി. അർജുൻ ആയങ്കിയുമായുള്ള ഇവരുടെ ബന്ധം അറിയുന്നതിന് കസ്റ്റംസും ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും നാലു പേരെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. കൊഴുമ്മലിലെ യുവാവാണ് പണം ഇടപാടിലെ മുഖ്യകണ്ണിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |