കൊച്ചി: കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സഹായി പാനൂർ സ്വദേശി അജ്മലിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ പത്തു മണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു.
അർജുൻ ആയങ്കിക്കും കൂട്ടാളികൾക്കും സിം കാർഡ് എടുത്തു നൽകിയത് അജ്മലാണ്. അർജുൻ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചാണ് അറസ്റ്റ്. അജ്മലിന്റെ സുഹൃത്ത് ആഷിക്കിനെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.
അർജുനുമായി ബന്ധമുണ്ടെന്ന കസ്റ്റംസിന്റെ കണ്ടെത്തൽ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിൽ നിഷേധിച്ചു. ഇന്നലെ രാവിലെ 11 നാരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 9 വരെ തുടന്നു. നൽകിയ മൊഴി വിലയിരുത്തി വീണ്ടും ചോദ്യം ചെയ്യലിന് വിളിക്കുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
തന്റെ വീട്ടിൽ നിന്ന് കസ്റ്റംസിന് ലഭിച്ച നക്ഷത്രം പൊലീസ് യൂണിഫോമിലേതല്ലെന്ന് ഷാഫി അവകാശപ്പെട്ടു. ചെഗുവേര തൊപ്പിയിലെ നക്ഷത്രമാണത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി തനിക്ക് ബന്ധമില്ല.
സ്വർണക്കടത്തിൽ ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർക്ക് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്. അറസ്റ്റിലായ അർജുൻ ആയങ്കിയും മുഹമ്മദ് ഷെഫീക്കും ഇതുസംബന്ധിച്ച മൊഴി നൽകിയിട്ടുണ്ട്.
അർജുൻ ആയങ്കിക്ക് അന്തർ സംസ്ഥാന ബന്ധം: കസ്റ്റംസ്
കൊച്ചി: കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജ്ജുൻ ആയങ്കിക്ക് അന്തർ സംസ്ഥാന കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഇപ്പോൾ സ്വർണം പിടികൂടിയ സംഭവം മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും കസ്റ്റംസ് സംഘം കോടതിയിൽ വ്യക്തമാക്കി. അർജ്ജുൻ ആയങ്കിയുടെ റിമാൻഡ് 14 ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതു പരിഗണിച്ച കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്ത്യയിലേക്ക് വൻതോതിൽ സ്വർണം കടത്തുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷക്കും ഭീഷണിയാണിത്. ഇതിൽ മുഖ്യ പങ്കു വഹിക്കുന്നവരെ കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണം.
ടി.പി. വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ അർജ്ജുൻ ആയങ്കിയുമായുള്ള അടുപ്പം വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെടുത്തിരുന്നു. ഇവയൊക്കെ മുദ്രവച്ച കവറിൽ നൽകിയിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരാണെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് യുവാക്കളെ ആകർഷിക്കുന്ന രീതിയാണ് സ്വർണക്കടത്തു സംഘങ്ങൾക്കുള്ളതെന്നും കസ്റ്റംസിന്റെ റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |