തിരുവനന്തപുരം: റവന്യുവകുപ്പിലെ അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനിയുടെ ഗുഡ് സർവ്വീസ് എൻട്രി തിരുത്തിയ അഡിഷണൽ ചീഫ്സെക്രട്ടറി ഡോ. എ.ജയതിലകിന്റെ നടപടി വിവാദത്തിലായിരിക്കെ, അത് വകുപ്പ് മന്ത്രി കെ.രാജനെതിരെ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം. നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെ, മുട്ടിൽ മരംമുറി വിവാദം സഭയിൽ കത്തിക്കാൻ റവന്യു സെക്രട്ടറിയുടെ നടപടിയും പ്രതിപക്ഷത്തിന് ഇന്ധനമാകും. ഗുഡ് സർവ്വീസ് എൻട്രി വിഷയത്തിൽ നിയമനടപടിക്കും നീക്കം തുടങ്ങി.
മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട രേഖകൾ കെ.പി.സി.സി സെക്രട്ടറി സി.ആർ.പ്രാണകുമാറിന് വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയ്ക്കെതിരായ നീക്കങ്ങളെന്നാണ് സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. റവന്യു സെക്രട്ടറിയുടേത് പ്രതികാര നടപടിയാണെന്ന് മുഖ്യ വിവരാവകാശ കമ്മിഷണർക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകാനൊരുങ്ങുകയാണ് പ്രാണകുമാർ. ഉദ്യോഗസ്ഥയെ കേൾക്കാതെയാണ് അവരുടെ ഭാവി സർവ്വീസിനെ ദോഷകരമായി ബാധിക്കുന്ന നടപടിയെന്നാണ് ആരോപണം. സ്വാഭാവികനീതി നിഷേധിക്കപ്പെട്ടതിന് നിയമനടപടികളിലേക്ക് നീങ്ങാനും സംഘടനയിൽ ആലോചനയുണ്ട്. അതിന്റെ പ്രാരംഭനടപടിയായിട്ടാണ് ചീഫ്സെക്രട്ടറിക്ക് പരാതി നൽകുക.
വിഷയം താൻ അറിഞ്ഞില്ലെന്ന മന്ത്രി കെ.രാജന്റെ വാദത്തെ രൂക്ഷമായി പരിഹസിക്കുകയാണ് പ്രതിപക്ഷം. എന്നാൽ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥയ്ക്കെതിരായ നടപടി താനറിയേണ്ടതില്ലെന്നാണ് മന്ത്രിയുടെ വാദം.
ഗുഡ് സർവ്വീസ് എൻട്രി- മാറ്റം വന്നത് ശ്രദ്ധയിൽപ്പെട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: മരംമുറി വിവാദവുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖകൾ നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എൻട്രി റവന്യു സെക്രട്ടറി തിരുത്തിയെന്ന ആക്ഷേപത്തിൽ പറയുന്ന തരത്തിലുള്ള എന്തെങ്കിലും മാറ്റം വന്നതായി തന്റെ ശ്രദ്ധയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതൊക്കെ അതത് വകുപ്പുകളിൽ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. പൊതു മാനദണ്ഡങ്ങളുടെ ഭാഗമായി ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട് എന്നല്ലാതെ ഈ പറയുന്ന തരത്തിൽ എന്തെങ്കിലും മാറ്റം വന്നതായി തന്റെ ശ്രദ്ധയിലില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് റവന്യു മന്ത്രിയുണ്ടോയെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: സംസ്ഥാനത്തിനിപ്പോൾ ഒരു റവന്യു മന്ത്രിയുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു. ഉണ്ടെങ്കിൽ മന്ത്രി കെ.രാജൻ വകുപ്പിൽ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ? അതോ വകുപ്പിന്റെ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം അടിയറ വച്ചോ?
റവന്യു വകുപ്പിലെ അണ്ടർ സെക്രട്ടറിയായ ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ താങ്കൾ അറിഞ്ഞില്ലെന്ന് പറയുന്നത് കേട്ടപ്പോൾ ചോദിച്ചുപോയി എന്നേയുള്ളൂ. അണ്ടർ സെക്രട്ടറിയെ വിവരാവകാശ ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിന്ന് പൊടുന്നനെ മാറ്റുന്നു. പ്രിൻസിപ്പൽ സെക്രട്ടറി ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി അവധിയിൽ പോകാൻ വാക്കാൽ നിർദ്ദേശിക്കുന്നു. അവധി അപേക്ഷയിൽ വ്യക്തിപരമായ കാരണങ്ങളാൽ അവധിയിൽ പോകുന്നു എന്നും എഴുതാനായിരുന്നു ഉത്തരവ്. പിന്നീട് അവർക്ക് നൽകിയ ഗുഡ്സർവീസ് എൻട്രി റദ്ദാക്കിയെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരുടെ നടപടികളിൽ ഇടപെടേണ്ട
സാഹചര്യമില്ല: റവന്യൂ മന്ത്രി
തൃശൂർ: വകുപ്പിൽ മന്ത്രി ഇടപെടേണ്ട പ്രശ്നമുണ്ടെങ്കിൽ ഇടപെടുമെന്നും മരംമുറിക്കൽ സംബന്ധിച്ച് ഉദ്യോഗസ്ഥയ്ക്കെതിരെയുള്ള നടപടി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും റവന്യൂമന്ത്രി കെ. രാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
റവന്യൂമന്ത്രി വകുപ്പിൽ നടക്കുന്നത് അറിയുന്നുണ്ടോയെന്നും സെക്രട്ടറിക്ക് വകുപ്പ് അടിയറവ് വച്ചോയെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയോ മന്ത്രിയോ അറിയേണ്ട വിഷയങ്ങളുണ്ടെങ്കിലാണ് ബന്ധപ്പെട്ട ഫയൽ മുന്നിൽ വരുന്നത്. ഉദ്യോഗസ്ഥ തലത്തിൽ എല്ലാ ദിവസവും ഇടപെടേണ്ട കാര്യം മന്ത്രിക്കില്ല. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ സംശയങ്ങൾ ദൂരീകരിക്കും. പ്രിൻസിപ്പൽ സെക്രട്ടറിയെ സംബന്ധിച്ച ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യം മന്ത്രിക്കില്ല. സർക്കാരിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി മറ്റാരും തീരുമാനമെടുക്കുന്നതായി വിവരം കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ ഈ വിഷയങ്ങളിൽ ഇടപെടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
ശാലിനിക്കെതിരായ നീക്കം സർക്കാരിന്റെ
തനിനിറം കാട്ടി: പി.സി. തോമസ്
തിരുവനന്തപുരം: മരം മുറിക്കൽകേസിൽ മുറിഞ്ഞു പോയ കേരള സർക്കാരിന്റെ ശിഖരങ്ങൾ എത്രമാത്രം ആഘാതമാണ് ഏൽപ്പിച്ചത് എന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് വിവരാവകാശ നിയമപ്രകാരം സർക്കാർ രേഖയുടെ പകർപ്പ് നൽകിയ ശാലിനി എന്ന അണ്ടർ സെക്രട്ടറിയോട് കാട്ടുന്ന ഹീനകൃത്യങ്ങളെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് പ്രസ്താവിച്ചു.
'ഗുഡ് സർവീസ് എൻട്രി' കിട്ടിയിട്ടുള്ള ഉദ്യോഗസ്ഥയുടെ നേട്ടങ്ങൾ തേച്ചുമായ്ച്ചു കളയാൻ നടപടിയെടുത്ത കേരള സർക്കാരിനോട് ജനങ്ങൾക്ക് പുച്ഛമാണെന്നും തോമസ് പറഞ്ഞു.
വിവാദ ഉദ്യോഗസ്ഥൻ എൻ.ടി. സാജനെ
സസ്പെൻഡ് ചെയ്യാൻശുപാർശ
തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കൽ കേസിൽ ആരോപണ വിധേയനായ ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി. സാജനെ സസ്പെൻഡ് ചെയ്യണമെന്ന വനംവകുപ്പിന്റെ ശുപാർശ ചീഫ് സെക്രട്ടറിക്ക് കൈമാറി. അന്വേഷണം വഴി തെറ്റിക്കാനും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
സി.സി.എഫിന്റെ അന്വേഷണ റിപ്പോർട്ടിൽ സാജൻ അടക്കമുള്ള ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. വനം മാഫിയയ്ക്കായി വഴിവിട്ട സഹായങ്ങൾ ചെയ്യുകയും കേസന്വേഷണം ശരിയായി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും സാജൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തിയത്.
15 കോടി രൂപയുടെ മരംകൊള്ള കണ്ടുപിടിച്ച സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത് കുമാർ, മേപ്പാടി ഫോറസ്റ്റ് ഓഫീസർ എം.കെ. സമീർ, ഡപ്യൂട്ടി റേഞ്ച് ഓഫീസർ കെ.പി. അഭിലാഷ് എന്നിവരെ കള്ളക്കേസിൽ കുടുക്കി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നാണ് ഡി.എഫ്.ഒയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അതിനുവേണ്ടി മേപ്പാടി റേഞ്ച് ഓഫീസറുടെ താത്ക്കാലിക ഡ്രൈവറെ ഭീഷണിപ്പെടുത്തി കള്ളമൊഴി കൊടുപ്പിച്ചതായും റിപ്പോർട്ടിലുണ്ട്.
സാജന് നേരെ സമാനമായ ആരോപണങ്ങൾ നേരത്തെയും ഉണ്ടായിരുന്നതായി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. കാസർകോട് റേഞ്ച് ഓഫീസറായിരിക്കെ നടന്ന അന്വേഷണത്തിലാണ് സാജനെതിരായ കണ്ടെത്തലുകളുള്ളത്. അനധികൃതമായി പ്രവർത്തിക്കുന്ന ചന്ദന ഫാക്ടറികൾക്ക് വഴിവിട്ട സഹായം നൽകിയെന്നായിരുന്നു കണ്ടെത്തൽ.
അതേസമയം, എൻ.ടി. സാജനെ സസ്പെൻഡ് ചെയ്യണമെന്ന ശുപാർശ തന്റെ ശ്രദ്ധയിൽപെട്ടില്ലെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വൈകിട്ടുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |