തിരുവനന്തപുരം: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശനിയമം വഴി നൽകിയ റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവിൽ ഭേദഗതി വരുത്തി സർക്കാർ പുതിയ ഉത്തരവിറക്കി. ഉത്തരവിലെ പിഴവുകൾമൂലമുണ്ടാകുന്ന നിയമപ്രശ്നങ്ങൾ ഒഴിവാക്കാനാണ് പുതിയ ഉത്തരവ്.
ഗുഡ് സർവീസ് എൻട്രി റദ്ദാക്കിക്കൊണ്ട് റവന്യു വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഇറക്കിയ ഉത്തരവിലെ സാങ്കേതിക പിഴവുകളാണ് തിരുത്തിയത്. 'ചില ഫയലുകൾ പരിശോധിച്ചതിൽ ശാലിനിക്ക് ധാർമ്മികതയില്ലെന്നുകണ്ട് ഞാൻ ഗുഡ് സർവീസ് എൻട്രി റദ്ദാക്കുന്നു' എന്നായിരുന്നു ജയതിലകിന്റെ ആദ്യ ഉത്തരവിലുണ്ടായിരുന്നത്. അതിലെ 'ഞാൻ' എന്ന പ്രയോഗം ഒഴിവാക്കി 'സർക്കാർ പരിശോധിച്ചു തീരുമാനമെടുത്തു' എന്നാക്കിയാണ് പുതിയ ഉത്തരവ്. മികച്ച പ്രവർത്തനം നടത്തിയതിന് ഗുഡ് സർവീസ് എൻട്രി നൽകിയ അതേ ഉദ്യോഗസ്ഥൻ തന്നെ അത് റദ്ദാക്കുന്നതിലെ നിയമപ്രശ്നം മറികടക്കാനാണ് തിരുത്തലെന്നാണ് വിലയിരുത്തൽ. ജയതിലകായിരുന്നു ഗുഡ് എൻട്രി സർവീസ് നൽകിയത്. റദ്ദാക്കിയതും ജയതിലക് തന്നെ. അതിലെ വൈരുദ്ധ്യാത്മകത ഒഴിവാക്കാനാണ് പുതിയ ഉത്തരവ്. ഇതിലൂടെ സർക്കാർ അറിഞ്ഞുതന്നെയാണ് റദ്ദാക്കൽ എന്ന് സമർത്ഥിച്ചിരിക്കുകയാണ്.
ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് ഉത്തരവിൽ തിരുത്തൽ വരുത്തിയത്.
ജയതിലകിനെതിരെ നടപടിയെടുക്കണമെന്ന് കാണിച്ച് മരം മുറിക്കലുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിവരാവകാശപ്രകാരം അപേക്ഷ നൽകി നേടിയ കെ.പി.സി.സി സെക്രട്ടറി അഡ്വ.സി.ആർ. പ്രാണകുമാർ മുഖ്യ വിവരാവകാശ കമ്മിഷണർക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിരിക്കുകയാണ്. ഗുഡ്സ് സർവീസ് എൻട്രി നൽകുന്നതും റദ്ദാക്കുന്നതും വകുപ്പ് മന്ത്രിയുടെ അറിവോടെയായിരിക്കണമെന്നാണ് നിബന്ധന. എന്നാൽ റദ്ദാക്കിയത് താൻ അറിഞ്ഞില്ലെന്നാണ് റവന്യു മന്ത്രി കെ. രാജൻ കഴിഞ്ഞദിവസം പറഞ്ഞത്. വിവരാവകാശ വിവാദത്തിൽ ഒ.ജി. ശാലിനിയോട് അവധിയിൽപ്പോകാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയത്. ഉദ്യോഗസ്ഥ ഇപ്പോൾ അവധിയിലാണ്.
ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു
ഒ.ജി.ശാലിനിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചതിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനവും ധർണയും നടത്തി. റവന്യു അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് അനക്സ് ഒന്നിന്റെ മുന്നിൽ ധർണ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുള്ളതിനാൽ അതിന് എതിർവശമുള്ള അനക്സിന് മുന്നിൽ ധർണ നടത്തുന്നത് പൊലീസ് നിരോധിച്ചിരുന്നു. തുടർന്നാണ് ധർണ സെക്രട്ടേറിയറ്റ് സമര ഗേറ്റിന് മുന്നിലേക്ക് മാറ്റിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധർണ ഉദ്ഘാടനം ചെയ്തു. ഒരു ഉദ്യോഗസ്ഥയ്ക്ക് കൊടുത്ത ഗുഡ് എൻട്രി തിരിച്ചെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |