കഴിഞ്ഞ എട്ടു മുതൽ താൻ ചാൻസലറല്ലെന്ന് ഗവർണർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ പുനർ നിയമനക്കേസിൽ ഒന്നാം എതിർകക്ഷിയായ ചാൻസലർക്ക് ഹൈക്കോടതി നൽകിയ നോട്ടീസ് കൈപ്പറ്രാതെ സർക്കാരിന് കൈമാറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർക്കാണ് ഹൈക്കോടതയുടെ നോട്ടീസ്. കഴിഞ്ഞ എട്ടു മുതൽ താൻ ചാൻസലർ പദവി വഹിക്കുന്നില്ല. ചാൻസലറെന്ന നിലയിൽ നോട്ടീസ് കൈപ്പറ്റില്ല. നോട്ടീസിൽ സർക്കാർ തീരുമാനമെടുക്കട്ടെയെന്നും ഗവർണർ പറഞ്ഞു.
ജനുവരി 12ന് അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നതിന് മുന്നോടിയായി സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ചുള്ളതാണ് നോട്ടീസ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ചൂണ്ടിക്കാട്ടി, തന്നെ സമ്മർദ്ദത്തിലാക്കി ഡോ. ഗോപിനാഥ് രവീന്ദ്രനെ വി.സിയായി പുനർനിയമിക്കാൻ സർക്കാർ ഉത്തരവിറക്കിച്ചതാണെന്നാണ് ഗവർണറുടെ ആരോപണം. നിയമവിരുദ്ധമായ ഉത്തരവിറക്കിയതിന്റെ പേരിൽ താൻ ചാൻസലർ പദവി ഒഴിയുകയാണെന്നും മുഖ്യമന്ത്രി ചാൻസലർ പദവി ഏറ്റെടുക്കട്ടെയെന്നുമാണ് ഗവർണറുടെ നിലപാട്. ഹൈക്കോടതിയുടെ നോട്ടീസ് സ്വീകരിക്കാതെ ഗവർണർ ഒഴിഞ്ഞുമാറിയതോടെ, സർക്കാർ വെട്ടിലായി. മുഖ്യമന്ത്രിയെ ചാൻസലറാക്കാൻ ഓർഡിനൻസ് തയ്യാറാക്കി എത്തിച്ചാൽ ഒപ്പിടാമെന്ന് ഗവർണർ ആവർത്തിക്കുകയാണ്. സർക്കാരിന്റെ നിയമവിരുദ്ധമായ സമ്മർദ്ദത്തിന്റെ പേരിൽ പദവിയൊഴിഞ്ഞെന്ന ഗവർണറുടെ നിലപാട് കേസിൽ നിർണായകമാവും.
ഗവർണർക്കു വേണ്ടി ഹാജരാകുന്നില്ലെന്ന് അഡ്വക്കേറ്റ് ജനറൽ അറിയിച്ച പശ്ചാത്തലത്തിലാണ് ദൂതൻ വഴി ഹൈക്കോടതി നോട്ടീസ് നൽകിയത്. നോട്ടീസ് ഗവർണർക്ക് വേണ്ടി കൈപ്പറ്റിക്കൊണ്ടുള്ള രേഖ രാജ്ഭവൻ ഹൈക്കോടതിക്ക് കൈമാറിയതിനു പിന്നാലെയാണ് നോട്ടീസ് സർക്കാരിലേക്ക് അയയ്ക്കാൻ ഗവർണർ നിർദ്ദേശിച്ചത്. കേസിലെ രണ്ടാം എതിർകക്ഷിയായ ഉന്നത വിദ്യാഭ്യാസ അഡി.ചീഫ് സെക്രട്ടറിക്കായി അഡ്വക്കേറ്റ് ജനറലും മൂന്നാം കക്ഷിയായ കണ്ണൂർ സർവകലാശാലയ്ക്കായി സ്റ്റാൻഡിംഗ് കോൺസലുമാണ് നോട്ടീസ് ഏറ്റുവാങ്ങിയത്.
നിലവിലെ വി.സിയെ പുനർനിയമിക്കാൻ സർവകലാശാലാനിയമത്തിൽ വ്യവസ്ഥയുണ്ടെന്നും നിയമനം നടത്തിയത് ചാൻസലറാണെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഹാജരാക്കി സർക്കാർ തന്നെ സമ്മർദ്ദത്തിലാക്കി നിയമവിരുദ്ധ ഉത്തരവിറക്കിച്ചെന്നാണ് ഗവർണറുടെ നിലപാട്. സമ്മർദ്ദത്തിന് വഴങ്ങി നിയമവിരുദ്ധ ഉത്തരവിറക്കിയതിന്റെ ഉത്തരവാദിത്വമേറ്റ് ചാൻസലർ പദവിയൊഴിഞ്ഞെന്ന് ഗവർണർ ഹൈക്കോടതിയെ അറിയിക്കാനും ഇടയുണ്ട്. ഇതിനിടയിലാണ് നോട്ടീസ് സർക്കാരിലേക്ക് തിരിച്ചയച്ച് ഗവർണർ ഒഴിഞ്ഞുമാറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |