ന്യൂഡൽഹി: കണ്ണൂർ സർവ്വകലാശാല വി സി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിന് എതിരായ ഹർജിയിൽ സുപ്രീം കോടതി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ചു. കണ്ണൂർ സർവ്വകലാശാല സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യംചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. സർവ്വകലാശാലയുടെ ചാൻസിലർ എന്ന നിലയിലാണ് ഗവർണർക്ക് നോട്ടീസ് അയച്ചത്. സംസ്ഥാന സർക്കാർ, കണ്ണൂർ സർവ്വകലാശാല, വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കും ജസ്റ്റിസ് അബ്ദുൽ നസീർ, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. ഗവർണർക്കു വേണ്ടി സംസ്ഥാന സർക്കാർ അഭിഭാഷകർ ഹാജരാകുമോ എന്നത് വിവാദമായേക്കും.
കണ്ണൂർ സർവ്വകലാശാല ആക്ടിന്റെ സെക്ഷൻ 10,7 എന്നിവയുടെ ലംഘനം വഴിയാണ് പുനർ നിയമനം നടത്തിയതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദാമശേഷാദ്രി നായിഡു, അഭിഭാഷകരായ എം.പി. വിനോദ്, അതുൽ ശങ്കർ വിനോദ് എന്നിവർ വാദിച്ചു. പുനർ നിയമന ഉത്തരവിൽ ഒപ്പിടാൻ ഗവർണർക്കുമേൽ സമ്മർദ്ദം ഉണ്ടായതായും ഹർജിക്കാർ ആരോപിച്ചു. രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. നോട്ടീസിന് മറുപടി നൽകാൻ കോടതി സമയപരിധി നിഷ്കർഷിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |