SignIn
Kerala Kaumudi Online
Friday, 19 April 2024 10.07 AM IST

ഗവർണർക്കെതിരെ നിയമ പോരാട്ടം: സി.പി.എമ്മിന്റെ പച്ചക്കൊടി

governer-vs-sarkar

തിരുവനന്തപുരം: സർക്കാരിനെതിരെ നിരന്തരം യുദ്ധപ്രഖ്യാപനം നടത്തി ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമപരമായി നീങ്ങാൻ സർക്കാരിന് സി.പി.എമ്മിന്റെ അനുമതി. ചാൻസലർ പദവി ഗവർണറിൽ നിന്ന് ഒഴിവാക്കാൻ നിയമനിർമാണത്തിലേക്ക് സർക്കാർ ഉടൻ കടക്കും.

മന്ത്രിസഭ ഓർഡിനൻസായി ആദ്യം കൊണ്ടുവരാനാണ് ആലോചന. ഗവർണർ ഇതിൽ ഒപ്പുവയ്ക്കുമോയെന്ന ശങ്കയുമുണ്ട്. എന്നാൽ, ചാൻസലർ പദവിയിൽ നിന്ന് മാറ്റിക്കോളൂ എന്ന് ഗവർണർ തന്നെ നേരത്തേ പറഞ്ഞിരുന്നു. തന്നെ മാറ്റാൻ പറഞ്ഞ ശേഷം ഒപ്പുവയ്ക്കാതിരുന്നാൽ ഗവർണറുടെ യഥാർത്ഥമുഖം തുറന്നുകാട്ടാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഗവർണർ ഒപ്പു വയ്ക്കാതിരുന്നാൽ നിയമസഭാസമ്മേളനത്തിൽ ബില്ലായി കൊണ്ടുവരും. അവസാന വഴിയായി കോടതിയെ സമീപിക്കും.

ഇടതുമുന്നണിയിൽ ആലോചിച്ചാകും തുടർനടപടികൾ. നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്ന ഗവർണർക്കെതിരെ സാദ്ധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കാൻ സർക്കാരിനെ സി.പി.എം ചുമതലപ്പെടുത്തി. തമിഴ്നാട് സർക്കാർ ഗവർണറെ തിരിച്ചുവിളിക്കാനാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആ വഴിക്ക് പോയാൽ രാഷ്ട്രപതി അംഗീകരിക്കില്ലെന്നത് കൊണ്ടുതന്നെ തിരിച്ചടിയാവും. അതിനാൽ മറ്റുതരത്തിലുള്ള നിയമപോരാട്ടങ്ങളാണ് ആലോചനയിൽ. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഫാലി എസ്. നരിമാനിൽ നിന്നടക്കം നിയമോപദേശം തേടിയിട്ടുണ്ട്.

15ന് നടക്കുന്ന രാജ്ഭവൻ മാർച്ച് ഒരു ലക്ഷം പേരുടെ ശക്തിപ്രകടനമാക്കി മാറ്റാനുള്ള മുന്നൊരുക്കങ്ങൾ ജില്ലാ തലങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്യും. ഡി.എം.കെയെയും പങ്കെടുപ്പിക്കാനാണ് ധാരണ. സാംസ്കാരിക മേഖലയിലെ പാർട്ടിയിടപെടലുകൾ ശക്തിപ്പെടുത്താനാവശ്യമായ നയരേഖ ഭേദഗതികളോടെ സി.പി.എം സംസ്ഥാനസമിതി അംഗീകരിച്ചു. യോഗം ഇന്ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNER VS SARKAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.