ശിവഗിരി: ചാൻസലറുടെ അധികാരം പ്രോ ചാൻസലർക്ക് നൽകാനായി സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു. ഓർഡിനൻസിൽ ഒപ്പിട്ടുനൽകാൻ തയ്യാറാണ്. ചാൻസലർ വിഷയത്തിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികൾ അധിക്ഷേപിക്കുകയാണെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത്തരം അധിക്ഷേപം സർക്കാർ തടയാത്തത് എന്തുകൊണ്ടാണ്.
ഒരു പ്രതീകാത്മക തലവനായി ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. തെറ്റുകൾ ചെയ്തത് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ്. നിയമാനുസൃതമല്ലാത്ത നിയമനങ്ങൾക്ക് ഞാൻ തയ്യാറല്ല. ഗവർണർ പദവി എനിക്ക് നൽകിയത് പാർലമെന്റാണ്, നിയമസഭയല്ല. ആരെക്കുറിച്ചും മോശം അഭിപ്രായമില്ല. അതുകൊണ്ടുതന്നെ വിവാദം ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നത്. നിയമസഭ പാസാക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യാനും നിയമസഭയ്ക്ക് അധികാരമുണ്ട്.
എല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്. ചർച്ചയ്ക്ക് ആരും എന്നെ സമീപിച്ചിട്ടില്ല. പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളിൽ കാര്യമില്ല. പല ഗുരുതരമായ പ്രശ്നങ്ങളുമുണ്ട്. എല്ലാം തുറന്നു പറയുന്നില്ല. ഇത് കേരളത്തിന്റെ മാത്രം വിഷയമല്ല. ഇപ്പോഴിത് ദേശീയ വിഷയമാണ്. ചില കാര്യങ്ങൾ എനിക്ക് അറിയാം. എന്നാൽ, രാജ്യത്തിന്റെ അന്തസ് മാനിച്ച് അത് വെളിപ്പെടുത്തുന്നില്ലെന്നും ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |