തിരുവനന്തപുരം: ഡി.ലിറ്റിന് ശുപാർശ ചെയ്യേണ്ടത് സർവകലാശാലകളുടെയും ചാൻസലറുടെയും അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന് വ്യക്തമാക്കി, തനിക്കെതിരെ ആരോപണമുന്നയിക്കുന്ന പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൃത്യമായ മറുപടി നൽകി. സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണ്. സർക്കാരിന്റെ നിയന്ത്രണത്തിന് അവ അതീതമാകണം. ഗവർണർ, രാഷ്ട്രപതി പദവികളുടെ അന്തസിനെയും മാന്യതയെയും കുറിച്ച് അജ്ഞരായവർ നടത്തുന്ന പരാമർശങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഭരണഘടനയും നിയമങ്ങളും വായിച്ചും പഠിച്ചുമാകണം ഉത്തരവാദപ്പെട്ടവർ ഇക്കാര്യത്തിൽ സംസാരിക്കേണ്ടത്. നിരുത്തരവാദപരമായ പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്നും ഗവർണർ കൊച്ചിയിൽ പറഞ്ഞു.
ഡി.ലിറ്റ് ശുപാർശ ആർക്കും നൽകാമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മറുപടിയുമായി കേന്ദ്ര മന്ത്രി വി.മുരളീധരനും രംഗത്തെത്തി. ഡി.ലിറ്റ് ശുപാർശ ചെയ്യാൻ ഗവർണർക്ക് എന്ത് അധികാരമെന്നാണ് സതീശൻ ചോദിക്കുന്നത്. ഡി ലിറ്റ് ശുപാർശ ആർക്കും കൊടുക്കാം. പ്രതിപക്ഷനേതാവിന് അതറിയാത്തത് ഗവർണറുടെ കുറ്റമല്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, വി.ഡി. സതീശൻ തന്റെ വിമർശനം ആവർത്തിക്കുകയാണ്.വി.സിയെ വിളിച്ചു വരുത്തി ഡി.ലിറ്റ് നൽകണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണ്. ഇക്കാര്യം വി.സിയുടെ ചെവിയിലല്ല ഗവർണർ പറയേണ്ടത്. അതിന് നടപടിക്രമങ്ങൾ പാലിക്കണമായിരുന്നുവെന്നും സതീശൻ പറഞ്ഞു. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നതിന് പ്രതിപക്ഷം എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |