തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തിയിട്ടില്ലെന്ന മന്ത്രി ആർ.ബിന്ദുവിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരാണ് ഇടപെടൽ നടത്തിയതെന്ന് തനിക്കറിയില്ല. സിൻഡിക്കേറ്റ് യോഗം വിളിക്കാൻ വി.സിയോട് നിർദ്ദേശിച്ചിട്ടും അതുണ്ടായില്ല. കേരള സർവകലാശാലാ വൈസ്ചാൻസലർ നൽകിയ മറുപടിയിൽ നിന്ന് ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് മനസിലാക്കുന്നു. വൈസ് ചാൻസലറെ താൻ വിമർശിച്ചിട്ടില്ല. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകുകയാണ് ചെയ്തത്. സിൻഡിക്കേറ്റ് യോഗം ചേരുന്നത് ചിലർ നിരസിക്കുകയായിരുന്നുവെന്നാണ് വൈസ്ചാൻസലർ തന്നോട് പറഞ്ഞത്. അതിനെയാണ് വിമർശിച്ചത്. രാജ്യത്തിന്റെ ദേശീയ സ്ഥാപനങ്ങളെ മാനിക്കാൻ എല്ലാവരും നിർബന്ധിതരാണ്. ദേശീയ സ്ഥാപനങ്ങളെ വച്ച് ആരും കളിക്കരുത്.
ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വി.സി രാജിവയ്‌ക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ധാർമ്മികത അദ്ദേഹവും തന്റെ ധാർമ്മികത താനുമാണ് തീരുമാനിക്കേണ്ടതെന്ന് ഗവർണർ പറഞ്ഞു. ചാൻസലർ സ്ഥാനത്ത് തുടരുമോയെന്ന ചോദ്യത്തിന് ഒരുപാട് ആലോചിക്കേണ്ടതുണ്ടെന്നായിരുന്നു മറുപടി. സർക്കാരിന് മറ്റാരെയെങ്കിലും ചാൻസലറായി നിയമിക്കാം. താൻ ചാൻസലറായി തുടർന്നാൽ ഒരു തരത്തിലുള്ള അച്ചടക്കരാഹിത്യവും വച്ചുപൊറുപ്പിക്കില്ല. അക്കാഡമിക് കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |